പൊടിപറത്തിയ വാഹനയോട്ട മത്സരങ്ങൾക്ക് ഉജ്ജ്വല സമാപനം
text_fieldsജിദ്ദ: ഈ വർഷത്തെ സൗദി ഡാക്കർ റാലിക്ക് സമാപനം. ഈ മാസം രണ്ടിന് ആരംഭിച്ച റാലി പൊടിപറത്തിയ വാഹനയോട്ട മത്സരങ്ങളോടെ ജിദ്ദയിലാണ് സമാപിച്ചത്. മത്സരത്തിന്റെ 12ാമത്തെയും അവസാനത്തെയും ഘട്ടമായിരുന്നു ഇത്. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ബിഷയിൽനിന്ന് ജിദ്ദയിലേക്കുള്ള അവസാന ഘട്ടത്തിൽ 680 കിലോമീറ്റർ ദൂരമാണ് മോട്ടോർ റൈസ് താരങ്ങൾ താണ്ടിയത്. പ്രശസ്തമായ മരുഭൂമി റാലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാണ് ഇപ്പോൾ നടന്ന സൗദി ഡാക്കർ റാലി. 70 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 650ലധികം പേരാണ് റാലിയിൽ പങ്കെടുത്തത്.
വിവിധ വിഭാഗങ്ങളിലായി 430 വാഹനങ്ങളും ഡാക്കർ ക്ലാസിക് വിഭാഗത്തിൽ 148 വാഹനങ്ങളുമുണ്ടായിരുന്നു. വാഹനയോട്ട മത്സരം കാർ വിഭാഗത്തിൽ ഖത്തറിൽനിന്നുള്ള കാറോട്ട താരം നാസർ അൽഅത്വിയയാണ് കിരീടം ചൂടിയത്. ഫ്രഞ്ച് താരം സെബാസ്റ്റ്യൻ ലോബ് രണ്ടാം സ്ഥാനവും സൗദി താരം യസീദ് അൽറാജ്ഹി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 12 ഘട്ടങ്ങളായാണ് മത്സരം നടന്നത്. മത്സരത്തിന്റെ ആദ്യഘട്ടം മുതലേ നാസർ അൽഅത്വിയ മുന്നിലായിരുന്നു. സെബാസ്റ്റ്യൻ ലോബിനെ 27 മിനിറ്റും 46 സെക്കൻഡും വ്യത്യാസത്തിൽ പിന്നിലാക്കിയാണ് അൽ അത്വിയ വിജയകിരീടം ചൂടിയത്.
നാലാം തവണയാണ് നാസർ അൽഅത്വിയ ഡാക്കർ റാലിയിൽ കിരീടമണിയുന്നത്. ഒരു മണിക്കൂർ ഒരു മിനിട്ട് 13 സെക്കൻഡിലാണ് സൗദി താരം യസീദ് അൽറാജ്ഹി മൂന്നാമതെത്തിയത്. ബ്രിട്ടന്റെ 'ഗാസ്ഗാസ്' റൈഡർ സാം സണ്ടർലാൻഡ് ആണ് ബൈക്ക് വിഭാഗത്തിൽ ജേതാവ്. ചിലിയൻ പാബ്ലോ ക്വിന്റാനിയ, ഓസ്ട്രിയൻ മത്തിയാസ് ഫോക്നർ എന്നിവരെ മറികടന്നാണ് സണ്ടർലാൻഡ് വിജയ കിരീടം ചൂടിയത്. ട്രക്ക് വിഭാഗത്തിൽ റഷ്യൻ കാമാസ് മാസ്റ്റർ ടീം ആണ് ജേതാക്കളായത്.
തന്റെ വിജയം അറബ് മേഖലക്ക് -നാസർ അത്വിയ
ജിദ്ദ: ഡാക്കർ റാലിയിലെ തന്റെ വിജയം അറബ് മേഖലക്കും പ്രത്യേകിച്ച് ഗൾഫ് മേഖലക്കും സമർപ്പിക്കുന്നതായി കാർ വിഭാഗത്തിൽ കിരീടം ചൂടിയ ഖത്തർ താരം നാസർ അൽ അത്വിയ. ജിദ്ദയിലെ ഫൈനൽ മത്സരത്തിനൊടുവിൽ വിജയകിരീടം ചൂടിയതിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. ഡാക്കർ റാലിയുടെ സംഘാടകരായ സൗദി അറേബ്യക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യൻ മണ്ണിൽവെച്ച് കിരീടം നേടാനായതിൽ അഭിമാനിക്കുന്നു.
കടുത്ത മത്സരത്തിനൊടുവിൽ വിജയം വരിച്ചതിൽ സന്തോഷമുണ്ട്. ഈ പതിപ്പിലെ വ്യതിരിക്തമായ അടയാളം റാലിയുടെ ഘട്ടങ്ങളിലുടനീളം തങ്ങളുടെ സ്ഥിരതയുള്ള പ്രകടനമാണ്. സൗദിയിൽ ഡാക്കർ റാലിയിൽ വിജയിക്കുക എളുപ്പമല്ലെന്നും നാസർ അൽഅത്വിയ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ കാർ ഒരുക്കുന്നതിൽ ഗാസൂ ടീമും വലിയ പങ്കുവഹിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം വേഗം നിലനിർത്തുകയും ഈ വിലയേറിയ കിരീടം നേടുകയും ചെയ്തു എന്നതാണെന്നും അതിൽ ദൈവത്തെ സ്തുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിനായി സുപ്രധാന നേട്ടം -യസീദ് അൽറാജിഹി
ജിദ്ദ: രാജ്യത്തിന്റെ പേരിൽ രേഖപ്പെടുത്തപ്പെട്ട സുപ്രധാന നേട്ടമായി ഡാക്കർ റാലി വിജയത്തെ കാണുന്നുവെന്ന് കാറോട്ട മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തിയ സൗദി താരം യസീദ് അൽറാജിഹി പറഞ്ഞു. സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി പറയുന്നു. കായിക മന്ത്രിയുടെയും സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ പ്രസിഡന്റിന്റെയും മാർഗനിർദേശങ്ങൾ വലിയ സ്വാധീനം ചെലുത്തി. ഇങ്ങനെയെരു ദേശീയ നേട്ടം കൈവരിക്കാനായതിൽ ദൈവത്തിനു സ്തുതിയെന്നും യസീദ് അൽറാജിഹി കൂട്ടിച്ചേർത്തു.
സമാപന ചടങ്ങിൽ മക്ക ഗവർണറും
ജിദ്ദ: 2022 ഡാക്കർ റാലി സമാപന ചടങ്ങിൽ അതിഥിയായി മക്ക ഗവർണർ അമീർ ഖാലിദ് ബിൻ ഫൈസലും. ജിദ്ദ കോർണിഷിലെ ട്രാക്കിലാണ് റാലിയുടെ സമാപന ചടങ്ങ് ഒരുക്കിയിരുന്നത്. മക്ക ഗവർണർക്ക് പുറമെ ചടങ്ങിൽ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷന്റെയും സൗദി മോട്ടോർ സ്പോർട്സ് കമ്പനിയുടെയും ഡയറക്ടർ ബോർഡ് ചെയർമാൻ അീർ ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽഫൈസൽ, കായിക സഹമന്ത്രി ബദർ ബിൻ അബ്ദുറഹ്മാൻ അൽ ഖാദി എന്നിവരും പങ്കെടുത്തു. കാർ, മോട്ടോർ ബൈക്ക്, നാലുചക്ര മോട്ടോർ സൈക്കിൾ, ട്രക്ക്, ലൈറ്റ് ഡെസേർട്ട് വെഹിക്കിൾ, ഡാക്കർ ക്ലാസിക് എന്നീ വിഭാഗങ്ങളിലെ വിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.