ഉമ്മൻചാണ്ടിയുെട നിര്യാണത്തിൽ അനുശോചനം
text_fieldsദമ്മാം മീഡിയ ഫോറം ഓഫിസ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു (ഫയല്‍)
ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മൂവാറ്റുപുഴ
ജുബൈൽ: കെ.എസ്.യു രാഷ്ട്രീയകാലം മുതൽ അടുത്തിടപെടാൻ കഴിഞ്ഞ ഉന്നത വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി അഷറഫ് മൂവാറ്റുപുഴ. തിരുവനന്തപുരത്തും പുതുപ്പള്ളിയിലുമായി നേരിട്ട് ബന്ധപ്പെടാൻ പലവട്ടം അവസരം ലഭിച്ചിട്ടുണ്ട്. അവസാനമായി അദ്ദേഹത്തെ പുതുപ്പള്ളിയിലെ വീട്ടിൽ പോയി കാണുകയും ചെയ്തിരുന്നു. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ വളരെ ഗുണം ചെയ്തുവെന്ന് അഷ്റഫ് പറഞ്ഞു.
അദ്ദേഹം സൗദി സന്ദർശിച്ച വേളയിൽ റിയാദിൽനിന്ന് ദമ്മാമിലേക്ക് വിമാനത്തിൽ ഒരു സീറ്റിൽ യാത്ര ചെയ്തതും തെൻറ തോളിലേക്ക് ചാരിക്കിടന്ന് മയങ്ങിയതും അഷ്റഫ് ഓർത്തെടുത്തു. റിയാദ് എയർപോർട്ടിൽ വിമാനത്തിനായി കാത്തിരിക്കുമ്പോൾ നാട്ടിൽ പോകാനായി കൂട്ടത്തോടെ എത്തിയ മലയാളി നഴ്സുമാരെ ചെന്നു കണ്ട് അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പാതിരാത്രി കഴിഞ്ഞ് എത്തിയിട്ടും അദ്ദേഹത്തിനായി കാത്തിരുന്ന ആയിരങ്ങളാണ് ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിനെ വ്യത്യസ്തമാക്കുന്നതെന്ന് സംഭവത്തിന് സാക്ഷിയായ അഷ്റഫ് മൂവാറ്റുപുഴ പറഞ്ഞു.
‘സിഫ്’
ജിദ്ദ: പകരംവെക്കാൻ ആളില്ലാത്ത നേതാവും കേരളരാഷ്ട്രീയത്തിൽ മാത്രമല്ല ജനമനസ്സുകളുടെ ഇടയിൽതന്നെ തന്റെ എളിമകൊണ്ടും അടുപ്പംകൊണ്ടും ഏറെ ശ്രദ്ധ നേടിയ ഉമ്മൻ ചാണ്ടിയെ കേരളജനത എക്കാലവും ഓർമിക്കുമെന്നും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്രയും ജനറൽ സെക്രട്ടറി നിസാം മമ്പാടും വാർത്താക്കുറിപ്പിൽ പറഞ്ഞു.
സൗദി ഐ.എം.സി.സി
ജിദ്ദ: ആരുടെയും ആശിർവാദമോ സഹായമോ കൂടാതെ ബൂത്ത് തലത്തിൽനിന്ന് പൊതുപ്രവർത്തനം തുടങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിവരെയായ ഉമ്മൻ ചാണ്ടി കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം ലഭിച്ച അപൂർവം നേതാക്കളിൽ ഒരാളായിരുന്നെന്ന് സൗദി ഐ.എം.സി.സി. ഭരണചുമതല അർപ്പിതമായപ്പോഴെല്ലാം സാധാരണക്കാരെ കേൾക്കാനും അവരുടെ പ്രശ്നപരിഹാരത്തിൽ പ്രത്യക ശ്രദ്ധപതിപ്പിക്കുകയും ചെയ്ത വേറിട്ട ഒരു ഭരണാധികാരിയായിരുന്നു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോടും അതുയർത്തിയവരോടും അദ്ദേഹത്തിന്റെ സൗമ്യമായ നിലപാട് വളരെ ശ്രദ്ധേയമായിരുന്നു. വർഗീയശക്തികൾക്കെതിരെ മതേതര കക്ഷികൾ ഒരുമിക്കാനുള്ള ഈ ഘട്ടത്തിൽ ഉമ്മൻ ചാണ്ടിയെ പോലുള്ള കറകളഞ്ഞ മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്ന നേതാവിന്റെ വേർപാട് തീരാനഷ്ടമാണെന്നും ഈ വേർപാടിലൂടെ കോൺഗ്രസിനും കുടുംബങ്ങൾക്കുമുണ്ടായ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഐ.എം.സി.സി ജിദ്ദ കമ്മിറ്റി
ജിദ്ദ: നാടിന്റെ വികസനത്തിന് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചും ജനങ്ങളിൽ ഒരുവനായി, അവരിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്നങ്ങൾ പരിഹരിച്ചും പ്രവാസികൾക്കുവേണ്ടിയും ശബ്ദിച്ച ഒരു ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഐ.എം.സി.സി ജിദ്ദ ഭാരവാഹികളായ ഷാജി ചേളാരി, സി.എച്ച്. ജലീൽ, മജീദ് തിരൂരങ്ങാടി, മൻസൂർ വണ്ടൂർ എന്നിവർ അറിയിച്ചു.
പത്തനംതിട്ട ജില്ല സംഗമം
ജിദ്ദ: സൗമ്യവും മാന്യവുമായ ഇടപഴകൽ എതിരാളികളുടെ പോലും സ്വീകാര്യത പിടിച്ചുപറ്റാൻ കഴിവുള്ള നേതാവായിരുന്നതിനൊപ്പം കേരളസമൂഹത്തിനും പ്രത്യേകിച്ചും പ്രവാസികൾക്ക് അവരുടെ കാര്യങ്ങളിൽ മികച്ച ഇടപെടലുകളും നടത്തി പ്രശംസ നേടിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം
ജിദ്ദ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനാധിപത്യ മതനിരപേക്ഷ ചേരിയുടെ കാവലാളായിരുന്നെന്ന് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. കേരളജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കോഴിക്കോട് ഒ.ഐ.സി.സി
ജിദ്ദ: കേരളത്തിന്റെ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ജിദ്ദ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു. അദ്ദേഹം എന്നും ജനങ്ങളോടൊപ്പം പ്രവർത്തിച്ച ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹിയായിരുന്നു.
പ്രവാസികളുടെ വിഷയങ്ങൾ കേൾക്കാനും അതിന് പരിഹാരം കാണാനും സാധിച്ചിരുന്നു. ഗാന്ധിജിക്ക് ശേഷം സ്വന്തം ജീവിതം ജനങ്ങൾ എങ്ങനെ ഉൾക്കൊണ്ടു എന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ജീവചരിത്രം വരും തലമുറക്ക് പ്രചോദനമാകും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പ്രവാസി വെൽഫെയർ
ജിദ്ദ: വിശ്രമമില്ലാതെ പൊതുജീവിതം നയിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹത്തിന്റെ വിയോഗം കേരള ജനതക്ക് തീരാനഷ്ടമാണെന്നും പ്രവാസി വെൽഫെയർ മഹ്ജർ മേഖല എക്സിക്യൂട്ടിവ് അനുശോചന കുറിപ്പിൽ പറഞ്ഞു. പ്രവാസി മലയാളി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും പരിഹാരത്തിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു.
അദ്ദേഹം മുഖ്യമന്ത്രിയായ സമയത്ത് പേഴ്സനൽ സ്റ്റാഫിലെ ഒരാളെ തന്നെ സൗദി മലയാളികൾക്കായി ചുമതലപ്പെടുത്തുകയും നോർക്ക-റൂട്ട്സിന് സൗദി അറേബ്യയിൽ കൺസൾട്ടന്റിനെ നിയമിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം വിയോഗം മൂലം പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നവയുഗം
ദമ്മാം: മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ജനകീയനായ രാഷ്ട്രീയപ്രവർത്തകനായിരുന്നു ഉമ്മൻ ചാണ്ടി. ലാളിത്യവും ആത്മാർഥതയും കൈമുതലായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി ജനപിന്തുണ തന്നെയായിരുന്നു. 50 വർഷത്തിലധികം പുതുപ്പള്ളി എന്ന മണ്ഡലത്തിൽനിന്നും നിയമസഭാംഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞത് ആ ജനപിന്തുണ കൊണ്ടാണ്.
മതേതര മൂല്യങ്ങളോടും മനുഷ്യാവകാശങ്ങളോടും പ്രതിബദ്ധത പുലർത്തിയ അദ്ദേഹത്തിന്റെ മരണത്തോടെ കേരള രാഷ്ട്രീയത്തിലെ മൂല്യബോധം നിറഞ്ഞ ഒരു കാലഘട്ടമാണ് വിട വാങ്ങുന്നത്.
ജനഹൃദയങ്ങളിൽ എന്നും അവശേഷിക്കുന്ന രാഷ്ട്രീയ ഓർമകൾ അവശേഷിപ്പിച്ചിട്ട് വിടവാങ്ങിയ ഉമ്മൻ ചാണ്ടിയുടെ നിര്യാണം കേരള രാഷ്ട്രീയത്തിൽ നികത്താനാകാത്ത വിടവ് സൃഷ്ടിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും ജനറൽ സെക്രട്ടറി എം.എ. വാഹിദും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദമ്മാം മീഡിയ ഫോറം
ദമ്മാം: പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളില്‍ തനിക്ക് അധികാരമുള്ളപ്പോഴും ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളിലും ഇപെടലുകള്‍ നടത്തുകയും പരിഹാരം കാണുകയും ചെയ്ത നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ദമ്മാം മീഡിയ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന പ്രവാസി മലയാളികളെ ദിയാധനം നല്കി വധശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്തിയത് പ്രവാസി സമൂഹം എന്നും സ്മരിക്കുമെന്ന് സന്ദേശത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശനവേളയിലായിരുന്നു മീഡിയ ഫോറം ഓഫിസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ജാതിമത ചിന്തകൾക്കപ്പുറം ഓരോ മനുഷ്യന്റെയും സങ്കടങ്ങളും പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്ന ചിന്ത ഉമ്മൻ ചാണ്ടിയുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയിരുന്നു.
ആ ചിന്തയാണ് പിൽക്കാലത്ത് ഉമ്മൻ ചാണ്ടിയെന്ന നേതാവിന്റെ ഉയർച്ചക്ക് അടിത്തറയായത്. എല്ലാ മതവിഭാഗങ്ങൾക്കും ജാതികൾക്കും ഉമ്മൻ ചാണ്ടി ഒരുപോലെ അഭികാമ്യനായിരുന്നു. എല്ലാവർക്കും ‘നമ്മുടെ ആൾ’ എന്നു തോന്നുന്ന രീതിയിലാണ് ഉമ്മൻ ചാണ്ടി പ്രവർത്തിച്ചതും ജനക്കൂട്ടത്തിന് നടുവിൽ നിലകൊണ്ടതും.
വൻകിട വികസന പദ്ധതികൾക്ക് രൂപം നൽകുന്ന മുഖ്യമന്ത്രിയായി ഒരുവശത്തും അനേകരുടെ കണ്ണീരൊപ്പുന്ന ജനസമ്പർക്ക പരിപാടിയുമായി മറുവശത്തും ഒരേപോലെ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് രാഷ്ട്രീയരംഗത്ത് ദീപസ്തംഭമായി തിളങ്ങിനിൽക്കാൻ ഉമ്മൻ ചാണ്ടിയെ പ്രാപ്തനാക്കിയത്.
ഉമ്മൻ ചാണ്ടി ഓർമയാകുമ്പോൾ കേരളത്തിന്റെ പ്രിയപുത്രൻ മടങ്ങിപ്പോയതിന്റെ ആഘാതമാകുംഷ്ട്രീയത്തിനതീതമായി ഏവരിലും നിറയുകയെന്ന് ദമ്മാം മീഡിയ ഫോറം ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.