ജാതി സെൻസസ് ഉടൻ നടപ്പാക്കുക -കെ.എ. ഷഫീഖ്
text_fieldsപ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി നേതൃസംഗമത്തിൽ വെൽഫെയർ പാർട്ടി കേരള വൈസ് പ്രസിഡൻറ്
കെ.എ. ഷഫീഖ് സംസാരിക്കുന്നു
ദമ്മാം: കേരളത്തിൽ ജാതി സെൻസസ് ഉടൻ നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. ഷഫീഖ് ആവശ്യപ്പെട്ടു. ദമ്മാമിൽ പ്രവാസി വെൽഫെയർ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ സാമൂഹിക നീതിയുടെ രാഷ്ട്രീയം ശക്തിപ്പെടുകയാണ്. പുതുതലമുറ രാഷ്ട്രീയ സംഘടനകൾ ഉയർത്തിയ ആവശ്യങ്ങൾ പാരമ്പര്യ രാഷ്ട്രീയ പാർട്ടികൾ പോലും ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. ‘ഇൻഡ്യ’ മുന്നണി ജാതി സെൻസസിനെ രാഷ്ട്രീയ അജണ്ടയായി നിശ്ചയിച്ചത് ഈ പശ്ചാത്തലത്തിൽ കാണാം.
കേരളത്തിൽ ഇത്തരം ആവശ്യങ്ങൾ കൂടുതൽ ശക്തിയായി ഉന്നയിക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചിരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ജാതി സെൻസസ്, ജനസംഖ്യാനുപാതിക പ്രാതിനിധ്യം, എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി നടത്തുന്ന പ്രക്ഷോഭയാത്ര ഇതിെൻറ ഭാഗമാണ്.
രാജ്യത്തെ വിവിധ വിഭാഗങ്ങൾ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിലാണ് പ്രാതിനിധ്യം വഹിക്കുന്നത് എന്ന് തിരിച്ചറിയാൻ തലയെണ്ണിയുള്ള വിശദമായ കണക്കുകൾ ആവശ്യമാണ്. ജാതി തിരിച്ചുള്ള സെൻസസ് നടത്തിയാൽ മാത്രമേ കണക്കുകൾ കണ്ടെത്താൻ കഴിയുകയുള്ളൂ. ഇൻഡ്യ മുന്നണി പ്രധാന വാഗ്ദാനമായി സെൻസസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
അതിനോടെല്ലാം ഐക്യപ്പെടുന്ന നിലപാടാണ് സി.പി.എമ്മും ഇടതുപക്ഷ സംഘടനകളും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, കേരളത്തിലെ സർക്കാർ ഇക്കാര്യത്തിൽ മൗനംപാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആക്ടിങ് പ്രസിഡൻറ് ജംഷാദ് അലി അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡൻറ് റഹീം തിരൂർക്കാട് ചോദ്യോത്തര സെഷൻ നിയന്ത്രിച്ചു.
വിവിധ വിഷയങ്ങളിൽ ഗ്രൂപ് ചർച്ചകൾ ജില്ല കമ്മിറ്റി പ്രസിഡൻറുമാരായ ആഷിഫ് കൊല്ലം, സമീഉല്ല, നാസർ വെള്ളിയത്ത്, ജമാൽ കൊടിയത്തൂർ, ഷക്കീർ ബിലാവിനകത്ത് എന്നിവർ ചർച്ചകൾ നയിച്ചു. പ്രൊവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം ഉപസംഹരിച്ചു. ട്രഷറർ അയ്മൻ സഈദ് സ്വാഗതം പറഞ്ഞു. കൺവീനർ മുഹ്സിൻ ആറ്റാശ്ശേരി, സലിം കണ്ണൂർ, ജമാൽ പയ്യന്നൂർ, ഹാരിസ് കൊച്ചി, ഫാത്തിമ ഹാഷിം, അനീസ മഹബൂബ്, ശരീഫ് കൊച്ചി എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.