പ്രധാനമന്ത്രി പദം സുപ്രധാന പദവികളുടെ തുടർച്ച
text_fieldsജിദ്ദ: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സൽമാൻ രാജാവ് സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി നിയമിച്ചത് പല സുപ്രധാന ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യാൻ നിയോഗിച്ചതിന്റെ തുടർച്ചയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കിരീടാവകാശിയായതുമുതൽ സൽമാൻ രാജാവിനെ പ്രതിനിധാനംചെയ്ത് രാജ്യത്തെ പല പ്രധാന സ്ഥാനങ്ങളും ദൗത്യനിർവഹണങ്ങളും അദ്ദേഹമാണ് കൈകാര്യം ചെയ്തുവന്നത്. ഇതിന്റെ തുടർച്ചയാണ് പ്രധാനമന്ത്രിയായുള്ള സ്ഥാനാരോഹണം. ഇപ്പോൾ കൂടുതൽ ഉത്തരവാദിത്തങ്ങളായി. നിലവിൽ വിദേശ സന്ദർശനങ്ങൾ, ആഭ്യന്തരവും അന്തർദേശീയവുമായ ഉച്ചകോടികൾ, പ്രധാനപ്പെട്ട യോഗങ്ങൾ എന്നിവക്ക് നേതൃത്വം നൽകിവരുന്നതും അദ്ദേഹമാണ്. അതുപോലെ രാജ്യഭരണത്തിലെ നിരവധി നിർവഹണസമിതികളുടെ മേൽനോട്ടവും അദ്ദേഹമാണ് വഹിച്ചുവരുന്നത്.
ദിവസേന എന്ന നിലയിൽ എല്ലാ സുപ്രധാന സമിതികളുടെയും പ്രവർത്തനങ്ങൾ അദ്ദേഹം നിരീക്ഷിച്ചുവരുകയാണ്.
ഇത്തരത്തിൽ വഹിച്ചതും ഏറ്റെടുത്തതുമായ സ്ഥാനങ്ങൾ നിരവധിയാണ്. പ്രതിരോധ മന്ത്രി, ഉപപ്രധാനമന്ത്രി സ്ഥാനങ്ങളും സാമ്പത്തിക വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട കൗൺസിലിന്റെ ചെയർമാൻ സ്ഥാനവും അദ്ദേഹമാണ് വഹിച്ചുവന്നത്.
സമ്പദ്വ്യവസ്ഥയുമായും വികസനവുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അതിന്റെ ദിശാസൂചനകൾ ഏകീകരിക്കാൻ ഭരണകൂടത്തെ സഹായിക്കുന്ന സമിതിയാണ് കൗൺസിൽ. വിഷൻ 2030ന്റെ ലക്ഷ്യപൂർത്തീകരണങ്ങൾക്കായി കൗൺസിൽ നിരവധി പരിപാടികൾ ആരംഭിച്ചു.
രാജ്യത്തെ വിവിധ സുപ്രധാന മേഖലകളിൽ ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു.
ദേശീയ പരിവർത്തന പദ്ധതി, പാർപ്പിട പദ്ധതി, സാമ്പത്തിക സന്തുലന പദ്ധതി, തീർഥാടകർക്കുള്ള സേവന പദ്ധതി, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പരിപാടി, ദേശീയ വ്യവസായ വികസന പദ്ധതി, സേവനങ്ങളും ഉപകരണങ്ങളും വസ്തുക്കളും എത്തിച്ചുകൊടുക്കുന്നതിനുള്ള സേവനങ്ങൾ എന്നിവ ഇതിലുൾപ്പെടും.
രാഷ്ട്രീയ-സുരക്ഷാകാര്യ സമിതിയുടെ അധ്യക്ഷ പദവി വഹിക്കുന്നതും അമീർ മുഹമ്മദ് ബിൻ സൽമാനാണ്. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രവർത്തിക്കുന്ന പബ്ലിക്ക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ (പി.ഇ.എഫ്) ഡയറക്ടർ ബോർഡ് അധ്യക്ഷ പദവിയും വഹിക്കുന്നു.
രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിനും തന്ത്രപരമായ മേഖലകളുടെ വികസനത്തിനും പിന്നിലെ ഊർജസ്രോതസ്സാണ് പി.ഇ.എഫ്. ഇതിനകം ഫണ്ട് വളരെയധികം നേട്ടമാണ് ഉണ്ടാക്കിയത്.
ആശംസ പ്രവാഹം
ജിദ്ദ: പ്രധാനമന്ത്രിയായി നിയമിതനായ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് ആശംസ പ്രവാഹം.
വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ, രാജ്യത്തെ മന്ത്രിമാർ, ഗവർണർമാർ, ഡെപ്യൂട്ടി ഗവർണർമാർ, വകുപ്പ്-അതോറിറ്റി മേധാവികൾ, പണ്ഡിത സഭ തുടങ്ങി വിവിധ കോണുകളിൽനിന്ന് ആശംസകൾ പ്രവഹിച്ചു.
സൗദി അറേബ്യയെ നേട്ടങ്ങളുടെ പാതയിലൂടെ നയിക്കാനും രാജ്യത്തിന്റെ നവോത്ഥാനത്തിനും വികസനത്തിനും അറബ്-ഇസ്ലാമിക സേവനത്തിനും സൽമാൻ രാജാവിന്റെ പ്രയാണം തുടരാൻ പിന്തുണയാകട്ടെ പുതിയ നിയമനമെന്ന് ആശംസകൾ അറിയിച്ച് അറബ് പാർലമെൻറ് സ്പീക്കർ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസുമി പറഞ്ഞു.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ബഹ്റൈൻ കിരീടാവകാശി അമീർ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്, സൗദി ഗ്രാൻറ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്, അറ്റോണി ജനറൽ ശൈഖ് സഊദ് ബിൻ അബ്ദുല്ല അൽ മുഅജബ് തുടങ്ങിയവർ ആശംസകൾ നേർന്നവരിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.