കോവിഡ് മുൻകരുതൽ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു
text_fieldsയാംബു: മാസങ്ങളുടെ ഇടവേളക്കുശേഷം വീണ്ടും കോവിഡ് കേസുകൾ വർധിച്ചതോടെ ആരോഗ്യ മുൻകരുതൽ മാനദണ്ഡങ്ങൾ ആരോഗ്യ മന്ത്രാലയം പരിഷ്കരിച്ചു. വിവിധ ഇടങ്ങളിൽ പാലിക്കേണ്ട നിബന്ധനകൾ പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) വ്യക്തമാക്കി. പൊതുവാഹനങ്ങളിൽ യാത്രചെയ്യുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. ബസ് യാത്ര നടത്തുന്നവർ നേരത്തേ ടിക്കറ്റ് എടുക്കുകയും മുൻ ഭാഗത്തെ വാതിലിൽ കൂടി ബസിൽ കയറുകയും പിന്നിലൂടെ ഇറങ്ങുകയും വേണം. ബസ് സ്റ്റോപ്പിലും ടിക്കറ്റ് കൗണ്ടറിന് മുന്നിലും നിൽക്കുമ്പോൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ഉപയോഗിക്കുകയും വേണം. ഒരു കുടുംബത്തിലുള്ളവർക്ക് ഒരേ സീറ്റിൽ അടുത്തടുത്ത് ഇരിക്കാമെങ്കിലും അന്യരായ രണ്ടുപേർ ബസിൽ ഇരിക്കുമ്പോൾ ഇടയിൽ ഒരു സീറ്റ് ഒഴിച്ചിടണം. നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. ബസിനകത്തും എല്ലാവരും മാസ്ക് ധരിക്കണം. 'തവക്കൽനാ'യിലെ ആരോഗ്യ സ്റ്റാറ്റസ് വെളിപ്പെടുത്തിയായിരിക്കണം വാഹനങ്ങളിൽ കയറേണ്ടതും യാത്ര നടത്തേണ്ടതും. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലോ മറ്റോ നിശ്ചയിച്ച പുകവലി മുറികൾ ഉപയോഗിക്കാൻ പാടില്ല. മസാജ് കേന്ദ്രങ്ങളിലും മറ്റും അണുമുക്തമാക്കാനാവശ്യമായ സംവിധാനങ്ങൽ നിർബന്ധമായും സജ്ജീകരിക്കണം. ഉപഭോക്തക്കൾക്ക് കൈകൾ അണുമുക്തമാക്കാൻ ആവശ്യമായ സംവിധാനങ്ങൾ സ്ഥാപനങ്ങളിൽ ഒരുക്കണം. കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ ഇളവ് നൽകിയ മാനദണ്ഡങ്ങൾ വ്യാഴാഴ്ച മുതലാണ് വീണ്ടും കർശനമായി നടപ്പാക്കാൻ തുടങ്ങിയത്. വീഴ്ച വരുത്തിയാൽ പിഴ ചുമത്തും. ഒരാഴ്ചക്കിടെ പ്രോട്ടോകോൾ ലംഘനത്തിന് 8955 പേർക്ക് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.