കോവിഡ് കാലത്തെ കരകൗശല നിർമാണം: വീട്ടമ്മമാരുടെ കരവിരുതിൽ പിറന്നത് വിസ്മയക്കാഴ്ചകൾ
text_fieldsയാംബു: കോവിഡ് തീർത്ത ലോക്ഡൗൺ കാലത്ത് സ്വന്തം താമസസ്ഥലങ്ങളിൽ ഇരുന്ന് ഏറ്റെടുത്ത വെല്ലുവിളി വിജയിച്ച സന്തോഷത്തിലാണ് വിവിധ രാജ്യങ്ങളിൽ കഴിയുന്ന ആറു വീട്ടമ്മമാർ. കോവിഡ് കാലത്തെ വീടകങ്ങളിൽ ഉരുണ്ടുകൂടിയ ബോറടി ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയും പരിശ്രമവുമാണ് ഈ കുടുംബിനികളെ പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. യാംബുവിലെ അൽമനാർ സ്കൂളിലെ ക്രാഫ്റ്റ് ടീച്ചറായ എറണാകുളം സ്വദേശിനി നിമ കിരൺ ആണ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. മലപ്പുറം വളാഞ്ചേരിയിലെ റിസ്വാന നിലോഫർ, എറണാകുളത്തെ കെ. മേഘ, ഒമാനിലെ മുൻസീന മുഹമ്മദ്, പെരിന്തൽമണ്ണയിലെ ഫാത്വിമ തസ്ലീമ, മുംബൈയിലെ ശിൽപ നവനീത് തുടങ്ങിയ മലയാളി വീട്ടമ്മമാരാണ് നിമയുടെ കൂടെ ഈ പോരാട്ടത്തിൽ കണ്ണികളായവർ.
‘നാം പ്രശ്നപരിഹാരത്തിെൻറ ഭാഗമാകുക; മലിനീകരണത്തിെൻറ ഭാഗമാകരുത്’എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന എന്ത് വസ്തുവും റീസൈക്കിൾ വഴി പുതിയ കൗതുക വസ്തുവോ കാഴ്ചവസ്തുവോ ആക്കി മാറ്റാൻ ഒരു പ്രയാസവുമില്ല എന്ന സന്ദേശമാണ് ഇവർ പ്രയോഗവത്കരിക്കുന്നത്. പാഴ്വസ്തുക്കളിൽനിന്ന് പുനരുൽപാദനം നടത്തി കരകൗശല നിർമാണത്തിൽ മികവ് തെളിയിച്ചവരാണിവരെല്ലാം. എല്ലാവർക്കും സ്വന്തമായി ധാരാളം ഫോളോവേഴ്സ് ഉള്ള യൂട്യൂബ് ചാനലുകളും ഉണ്ട്. കൂട്ടായ്മയിലെ ആറുപേരും കരകൗശല വസ്തുക്കൾ നിർമിക്കുന്നതിലെ ഒരുമ പ്രകടിപ്പിച്ച് പുറത്തിറക്കിയ ‘ഡോണ്ട് റഷ്, ചലഞ്ച് ബൈ ക്രാഫ്റ്റേഴ്സ്’എന്ന യൂട്യൂബ് വിഡിയോ ഇതിനകം ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. റീസൈക്കിൾ വഴി കരകൗശല വസ്തുക്കളുടെ നിർമാണം വീടുകളിൽ വ്യാപകമാക്കിയാൽ പരിസ്ഥിതി ആഘാതം കുറക്കാൻ കഴിയുമെന്ന ബോധവത്കരണംകൂടി ഈ വീട്ടമ്മമാർ സമൂഹത്തിന് പകർന്നുനൽകുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.