സൈനിക വ്യവസായം: ബഹുരാഷ്ട്ര കമ്പനികളുമായി 11 കരാറുകളൊപ്പിട്ട് സൗദി
text_fieldsറിയാദ്: സൈനിക വ്യവസായ മേഖലകളിൽ നിക്ഷേപ മന്ത്രാലയവും സൈനിക വ്യവസായങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയും നിരവധി അന്താരാഷ്ട്ര കമ്പനികളുമായി കരാർ ഒപ്പുവെച്ചു. റിയാദിൽ നടക്കുന്ന ലോക പ്രതിരോധ പ്രദർശനമേളയോടനുബന്ധിച്ച് നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹും ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് ഗവർണർ എൻജി. അഹമ്മദ് അൽ ഒഹാലിയുമാണ് സൈനിക, പ്രതിരോധ വ്യവസായങ്ങളിലെ വിദഗ്ധ കമ്പനികളുമായി 11 കരാറുകൾ ഒപ്പുവെച്ചത്. എയർബസ്, ലോക്ക്ഹീഡ് മാർട്ടിൻ എന്നീ കമ്പനികൾ ഇതിലുൾപ്പെടും.
സാങ്കേതിക വിദ്യ കൈമാറുകയും പ്രാദേശികവത്കരിക്കുകയും ചെയ്യുക, പ്രാദേശിക ഉൽപാദന ലൈനുകൾ നിർമിക്കുക, കൂടാതെ ഈ മേഖലയിൽ സ്വദേശികളെ പരിശീലിപ്പിക്കുകയും യോഗ്യരാക്കുകയും ചെയ്യുക എന്നിവക്കായാണ് കരാർ ഒപ്പുവെച്ചത്. കരാറുകൾ രാജ്യത്തെ സൈനിക വ്യവസായങ്ങളുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കും. പ്രതിരോധ നിർമാണ സംവിധാനത്തെ സ്വദേശിവത്കരിക്കാനും സൈനിക സന്നദ്ധത ഉയർത്താനും ഉതകുന്നതാണ്.
2030 ഓടെ സൈനികോപകരണങ്ങൾക്കും സേവനങ്ങൾക്കുമുള്ള ചെലവിന്റെ 50 ശതമാനം സ്വദേശിവത്കരിക്കുന്നതിനുള്ള ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും ഇത് സംഭാവന ചെയ്യും.
ദേശീയ നിക്ഷേപ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പുറമേ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ നിക്ഷേപത്തിന്റെ സംഭാവന വർധിപ്പിക്കും.
സൈനിക വ്യവസായ മേഖല വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും പ്രാദേശികവത്കരിക്കുന്നതിനും അതിന്റെ കഴിവുകളുടെ മത്സരക്ഷമതയും ഉൽപന്നങ്ങളിലുള്ള ആഗോള ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങൾക്കിടയിലാണ് ഇത്രയും കരാറുകളിൽ ഒപ്പുവെക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് ഗവർണർ എൻജി. അഹമ്മദ് അൽ ഒഹാലി പറഞ്ഞു.
ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും പ്രാദേശിക അന്തർദേശീയ നിർമാതാക്കളുമായും ഏകോപിപ്പിച്ച് വ്യവസായിക പങ്കാളിത്ത പരിപാടി വികസിപ്പിക്കുന്നതിനുള്ള ഉദ്യമം അതോറിറ്റി ശക്തിപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട, ഇടത്തരം കമ്പനികളുടെ പങ്കാളിത്തം ഉത്തേജിപ്പിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക, പുതിയ വ്യവസായിക ശേഷികൾ കെട്ടിപ്പടുക്കുക, സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുക, ഗവേഷണ-സാങ്കേതിക പരിപാടികൾ നടപ്പാക്കുക, ദേശീയ കേഡർമാരെ പരിശീലിപ്പിക്കുക, ആഗോള പങ്കാളിത്തവും വ്യവസായിക പങ്കാളിത്ത കരാറുകളും ഉണ്ടാക്കി സൈനിക മേഖലയെ സ്വദേശിവത്കരിക്കുക എന്നീ ലക്ഷ്യത്തോടെയാണിത്.
സൗദി നിക്ഷേപ മന്ത്രാലയത്തിന്റെയും അന്താരാഷ്ട്ര കമ്പനികളുടെയും പങ്കാളിത്തത്തോടെയാണ് ഈ കരാറുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി സൈനിക വ്യവസായങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനും രാജ്യത്ത് സുസ്ഥിരവും വൈവിധ്യപൂർണവുമായ വ്യവസായ അടിത്തറ കെട്ടിപ്പടുക്കുന്നതിനും ഇത് സംഭാവന ചെയ്യും.
ദേശീയവത്കരണത്തിന്റെ പ്രധാന ദേശീയ മുൻഗണനകൾ കൈവരിക്കുക, സൈനിക സന്നദ്ധത ഉയർത്തുക, തന്ത്രപരമായ സ്വാതന്ത്ര്യം വർധിപ്പിക്കുക, എല്ലാ പ്രതിരോധ-സുരക്ഷാ ഏജൻസികളും തമ്മിലുള്ള സംയുക്ത പ്രവർത്തനം കാര്യക്ഷമമാക്കുക, സുസ്ഥിര പ്രാദേശിക സൈനിക വ്യവസായ മേഖല വികസിപ്പിക്കുക, ചെലവുകളുടെ സുതാര്യതയും കാര്യക്ഷമതയും ഉയർത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും അൽഒഹാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.