അബഹയിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും
text_fieldsമുഹമ്മദ് കബീർ
ജുബൈൽ: സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിൽ മരിച്ച മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിലിന്റെ (49) മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസ് ഡ്രൈവറായിരുന്നു കബീർ. ഇക്കഴിഞ്ഞ പെരുന്നാൾ അവധിക്ക് ജുബൈലിൽനിന്ന് മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയതായിരുന്നു അദ്ദേഹം.
അവധി ആഘോഷിക്കാനാണ് കുടുംബങ്ങൾ കബീറിന്റെ കോസ്റ്റർ ബസിൽ അബഹയിലെത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരിക്കുകയും ചെയ്തു.
കബീറിന്റെ കുടുംബം നാട്ടിലാണ്. ഭാര്യ: റജില, പിതാവ്: അബ്ദുല്ലകുട്ടി, മാതാവ്: ആമിനക്കുട്ടി. സൗദി എയർലൈൻസ് വിമാനത്തിൽ അബഹയിൽനിന്ന് വ്യാഴാഴ്ച വൈകീട്ട് ജിദ്ദയിലേക്ക് കൊണ്ടുപോയ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് നാട്ടിലേക്ക് കൊണ്ടുപോകും.
ശനിയാഴ്ച പുലർച്ചെ 1.30ന് കൊച്ചിയിൽ എത്തിക്കും. കെ.എം.സി.സി ഖമീസ് മുശൈത്ത് ലീഗൽ സെൽ ഇബ്രാഹിം പട്ടാമ്പി, അബഹയിലെ നേതാവ് അമീർ കോട്ടക്കൽ, അസീബ് പെരുവള്ളൂർ, സാക്കിർ എടപ്പാൾ എന്നിവരും കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറയുടെ നേതൃത്വത്തിൽ സെൻട്രൽ കമ്മറ്റി നേതാക്കളും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.