നാടകപ്രവർത്തകൻ സായ്നാഥിന്റെ പ്രവാസത്തിന് തിരശ്ശീല
text_fieldsറിയാദ്: കലാസാംസ്കാരിക പ്രവർത്തകനും റിയാദിന്റെ നാടകതട്ടുകളിൽ നിറഞ്ഞാടുകയും ചെയ്ത സായ്നാഥ് നാട്ടിലേക്ക് മടങ്ങുന്നു. ജീവൻ തുടിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളും അഭിനയമികവിന്റെ കുറെ നിമിഷങ്ങളും പ്രദാനം ചെയ്ത സായ്നാഥ്, പ്രവാസത്തിന്റെ നാടകചരിതങ്ങളിൽ സ്വന്തം പേര് അടയാളപ്പെടുത്തിയാണ് വിടവാങ്ങുന്നത്. തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര സ്വദേശിയായ സായ് ദുബൈയിൽ എട്ടുവർഷമടക്കം 19 വർഷമായി പ്രവാസം നയിക്കുകയായിരുന്നു. 15 വർഷത്തോളം ജെ ആൻഡ് പി എന്ന കമ്പനിയിലായിരുന്നു ജോലി. ഇപ്പോൾ നാലു വർഷമായി അൽ-ബവാനി കമ്പനിയിൽ ക്വാളിറ്റി കൻട്രോൾ വിഭാഗത്തിൽ ജോലി ചെയ്യുന്നു. പ്രായമേറിയ മാതാപിതാക്കളെ പരിചരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തൽക്കാലം പ്രവാസം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാടകം ഡോട്ട് കോം ആൻഡ് ചിൽഡ്രൻസ് തിയറ്റർ എന്ന നാടക സമിതിയിലൂടെയാണ് റിയാദിലെ നാടക കലാരംഗവുമായി ബന്ധം സ്ഥാപിക്കുന്നത്. നീലക്കുയിൽ, ബോംബെ ടൈലേഴ്സ്, ചോരണ കൂര എന്നീ നാടകങ്ങളിൽ നായക പ്രധാനമായ വേഷങ്ങൾ അഭിനയിച്ചു. എൻ.എൻ. പിള്ളയുടെ 'ഗുഡ് നൈറ്റ്' എന്ന നാടകം സംവിധാനം ചെയ്യുകയും കൊമാല, നെല്ലിക്ക എന്നി ഏകപാത്ര നാടകങ്ങൾ ചിട്ടപ്പെടുത്തി അഭിനയിക്കുകയും ചെയ്തു.
രസതന്ത്ര ബിരുദധാരിയായ സായ്നാഥ് സ്കൂൾ-കോളജ് വിദ്യാഭ്യാസകാലത്തുതന്നെ നാടകങ്ങളുമായി ബന്ധമുണ്ട്. പ്രശസ്ത സിനിമ-നാടക സംവിധായകരായ പ്രിയനന്ദനൻ, ഷൈജു അന്തിക്കാട്, ആക്ട് ലാബ് ഉടമ സജീവൻ ചാഴൂർ, ശശിധരൻ നടുവിൽ, ബാലകൃഷ്ണൻ തുടങ്ങിയ പ്രഗല്ഭരുടെ കീഴിൽ പരിശീലനം ലഭിച്ചിട്ടുണ്ട്. 'തിയറ്റർ ആർമി' എന്ന കുട്ടിക്കാലത്തെ നാടകക്കളരിയും 'ലാവെട്ടം' എന്ന അമച്വർ സമിതിയും നാടക പ്രവർത്തനങ്ങൾക്ക് വലിയ കരുത്ത് നൽകിയതായി സായ് പറഞ്ഞു. നാട്ടിലെത്തിയാൽ സമാന്തര വിദ്യാഭ്യാസ മേഖലയിൽ ജോലിയും ചെറുകിട വ്യാപാരവും ഒപ്പം കലാപ്രവർത്തനങ്ങളുമാണ് ലക്ഷ്യം.
പ്രവാസം അവസാനിപ്പിച്ച് നേരത്തെ മടങ്ങിയ ഭാര്യ ശിൽപ സായ്നാഥും നാടക കലാകാരിയാണ്. മക്കൾ ശ്രീപാർവതി, ശ്രീഹരി, ശ്രീദേവ് എന്നിവർ വിദ്യാർഥികളാണ്. പ്രവാസം അവസാനിപ്പിച്ച് വെള്ളിയാഴ്ച സായ്നാഥ് നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.