ഭക്ഷ്യസുരക്ഷക്കുവേണ്ടി കൂടിയാണ് കർഷകർ തെരുവിൽ പൊരുതുന്നത് -ബിനോയ് വിശ്വം
text_fieldsദമ്മാം: സ്വന്തം നിലനിൽപ്പിനുവേണ്ടി മാത്രമല്ല, ഇന്ത്യക്കാരുടെ മുഴുവൻ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും കൂടിയാണ്, കേന്ദ്ര സർക്കാറിെൻറ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഇന്ത്യൻ കർഷകർ ഡൽഹിയിലെ കൊടുംതണുപ്പത്തും തെരുവുകളിൽ സമരം നടത്തുന്നതെന്ന് രാജ്യസഭ എം.പിയും സി.പി.ഐ ദേശീയനിർവാഹക സമിതി അംഗവുമായ ബിനോയ് വിശ്വം പറഞ്ഞു.
നവയുഗം സാംസ്കാരിക വേദി സംഘടിപ്പിച്ച 'അന്നദാതാക്കളുടെ ജീവിതപോരാട്ടത്തിന് പ്രവാസലോകത്തിെൻറ പിന്തുണ' എന്ന വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കർഷകർക്ക് നൽകിവരുന്ന വിവിധ സബ്സിഡികളും ആനുകൂല്യങ്ങളും നിർത്തലാക്കി, അവരെ പൂർണമായും സ്വകാര്യ കുത്തക മുതലാളിത്തത്തിെൻറ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ പുതുതായി നടപ്പാക്കിയ കാർഷിക നിയമഭേദഗതികളുടെ അടിസ്ഥാനം.
ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്വകാര്യ കുത്തക കമ്പനികളുടെ കൈവശം ഇന്ത്യയിലെ ഭക്ഷ്യധാന്യ സംഭരണത്തിെൻറയും വിൽപനയുടെയും നിയന്ത്രണം എത്തിച്ചേരുന്നതോടെ, പാവങ്ങളുടെ ആശ്രയമായ പൊതുവിതരണ റേഷൻ സമ്പ്രദായത്തിെൻറ കടയ്ക്കലും കത്തി വീഴും. കോവിഡ് കാലത്ത് ഇന്ത്യയിലെ കോടിക്കണക്കിന് പാവപ്പെട്ട മനുഷ്യരെ പട്ടിണിയിൽനിന്നും രക്ഷിച്ചത് റേഷൻ സമ്പ്രദായം ആണ്. ആ ഭക്ഷ്യസുരക്ഷയാണ് കേന്ദ്ര സർക്കാറിെൻറ മുതലാളിത്ത അനുകൂല നിയമഭേദഗതികൾ മൂലം ആത്യന്തികമായി തകരാൻ പോകുന്നത്. അംബാനിയുടെയും അദാനിയുടെയും കമ്പനികൾക്ക് ഇന്ത്യൻ കാർഷിക മേഖലയിൽ സ്വാധീനം വർധിപ്പിക്കാനും കർഷകരെ ചൂഷണം ചെയ്യാനും അവസരമൊരുക്കാനും വേണ്ടിയാണ് നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ ഭരണഘടനക്കും ഫെഡറൽ സംവിധാനങ്ങൾക്കും പാർലമെൻററി ചട്ടങ്ങൾക്കും വിരുദ്ധമായി കാർഷിക നിയമഭേദഗതികൾ കൊണ്ടുവന്ന് പാസാക്കിയെടുത്തതെന്ന് അദ്ദേഹം വിമർശിച്ചു.
നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹൻ അധ്യക്ഷത വഹിച്ചു. പി.പി. റഹീം (ന്യൂഏജ് ജിദ്ദ), രഞ്ജിത് (നവോദയ), മുഹമ്മദ് സാലി (ന്യൂഏജ് റിയാദ്), മുഫീദ് (ഐ.എം.സി.സി), ഉണ്ണി മാധവം (നവയുഗം അൽഅഹ്സ്സ), അഷറഫ് (നവയുഗം ജുബൈൽ) എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി ആക്ടിങ് സെക്രട്ടറി ദാസൻ രാഘവൻ സ്വാഗതവും രക്ഷാധികാരി ഷാജി മതിലകം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.