ദുരിതത്തിലായ നാല് തൊഴിലാളികൾ നാടണഞ്ഞു
text_fieldsജിദ്ദ: തിരുവനന്തപുരം സ്വദേശികളും മത്സ്യബന്ധന തൊഴിലാളികളുമായ നാലുപേർ ദുരിതപർവം കടന്ന് നാട്ടിലെത്തി. ജിദ്ദയുടെ സമീപപ്രദേശമായ അൽലൈത്തിനടുത്തുള്ള വസ്കയിൽ മത്സ്യബന്ധന വിസയിൽ വന്ന് ദുരിതത്തിലായ നാലംഗസംഘം ജിദ്ദ ഒ.ഐ.സി.സിയുടെ ഇടപെടലിനെ തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെയാണ് നാടണഞ്ഞത്.
ജോലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ സ്പോൺസറും ഇടനിലക്കാരനും ചേർന്ന് ഇഖാമയും താമസസൗകര്യങ്ങളും നിഷേധിച്ചതിനെ തുടർന്ന് നാലു മാസത്തെ ദുരിതജീവിതത്തിനുശേഷം ജിദ്ദയിൽ അഭയം തേടിയ സംഘത്തെ നാട്ടുകാരനും സാമൂഹികപ്രവർത്തകനുമായ റഷീദ് തിരുവനന്തപുരം സംരക്ഷിക്കുകയായിരുന്നു.
ശേഷം ഡോ. ശശി തരൂർ എം.പിയുടെ ഇടപെടലിനെ തുടർന്ന് ജിദ്ദ ഒ.ഐ.സി.സി ഹെൽപ് ഡെസ്കിൽ ഇവരുടെ വിഷയം എത്തിയതിനെ തുടർന്ന് നേതാക്കളായ അലി തേക്കുതോട്, ഷമീർ നദ്വി എന്നിവർ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ വിഷയം എത്തിക്കുകയും ചെയ്തു.
തുടർന്ന് ഷമീർ നദ്വിയുടെ നിരന്തര ഇടപെടലിനെ തുടർന്ന് സ്പോൺസർ ഇഖാമയും ഫൈനൽ എക്സിറ്റും നൽകാൻ തയാറാവുകയായിരുന്നു. കോൺസുലേറ്റിലെ വെൽഫെയർ കോൺസുൽ കമലേഷ് മീണ, വൈസ് കോൺസുൽ സതീഷ് എന്നിവരുടെ ശക്തമായ ഇടപെടൽ നടപടികൾ പൂർത്തിയാക്കാൻ സഹായകമായി.
നാലംഗസംഘത്തെ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ, ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, ഹെൽപ് ഡെസ്ക് കൺവീനർ അലി തേക്കുതോട്, തിരുവനന്തപുരം ജില്ല പ്രസിഡൻറ് ഷമീർ നദ്വി എന്നിവർ ചേർന്ന് യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.