പങ്കെടുക്കുന്നത് 200-ഓളം ബഹുരാഷ്ട്ര കമ്പനികൾ
text_fieldsഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും സഹ ഉദ്യോഗസ്ഥയും ഗെയ്ൻ ഉച്ചകോടിയിൽ
റിയാദ്: ‘എ.ഐ നൗ, നെക്സ്റ്റ്, നെവർ’ എന്ന തലക്കെട്ടിൽ നടക്കുന്ന മൂന്നാമത് ആഗോള എ.ഐ ഉച്ചകോടിയിൽ (ഗെയിൻ) സ്വദേശികളും വിദേശികളുമായ ആയിരങ്ങളാണ് ഒരേസമയം വിവിധ വേദികളിൽ നടക്കുന്ന സെഷനുകളിൽ പങ്കെടുക്കുന്നത്. ഗൂഗ്ൾക്ലൗഡ്, ഓറക്ക്ൾ, ഐ.ബി.എം, അക്സെഞ്ചർ തുടങ്ങിയ ഐ.ടി രംഗത്തെ അതിഭീമന്മാരായ 200ഓളം ബഹുരാഷ്ട്ര കമ്പനികളാണ് ഉച്ചകോടിയിൽ എ.ഐ സൊല്യൂഷൻസും എ.ഐ റോഡ്മാപ്പും അവതരിപ്പിച്ചുകൊണ്ട് ബൂത്തുകളും സെഷനുകളും ഒരുക്കിയിരിക്കുന്നത്.
സദ്യ, ലൂസിഡ്, തഹക്കും, എസ്.ടി.സി സൊല്യൂഷൻസ്, ഇൽമ് തുടങ്ങിയ സൗദി അറേബ്യൻ എ.ഐ സൊല്യൂഷൻസ് കമ്പനികളും തദ്ദേശീയമായി നിർമിച്ചിരിക്കുന്ന വിവിധ എ.ഐ പ്ലാറ്റ്ഫോമുകളും അനുബന്ധ ഉൽപന്നങ്ങളും ഉച്ചകോടിയിൽ പരിചയപ്പെടുത്തുന്നുണ്ട്. എൻ3 ഇമ്മേഴ്സിവ് എക്സ്പീരിയൻസ് എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ചരിത്രം വിശദീകരിക്കുന്ന എക്സിബിഷനും ഉച്ചകോടിയുടെ ഭാഗമാണ്.
സൗദിയിലെ യൂനിവേഴ്സിറ്റികൾ വികസപ്പിച്ച് പേറ്റൻറ് നേടിയ വിവിധ ഉൽപന്നങ്ങളുടെ വിശദാംശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഗെയിൻ ഉച്ചകോടി എ.ഐ രംഗത്തെ സൗദി അറേബ്യയുടെ നേതൃത്വവും ആഗോള സ്വാധീനവും ശക്തിപ്പെടുത്തുന്നതിനായി ഉപകരിക്കുമെന്ന് സംഘാടകരായ സദ്യയുടെ പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽഗാംദി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ്, മെഷീൻ ലേണിങ്, ബ്ലോക് ചെയിൻ, ക്രിപ്റ്റോ കറൻസി, ഇന്റർനെറ്റ് ഓഫ് തിങ്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ പുരോഗതികളും സാധ്യതകളും ഉപയോഗങ്ങളും ചർച്ച ചെയ്യുന്ന നിരവധി സെഷനുകൾ ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെടും. ഇന്ത്യയിൽനിന്നുള്ള മാധ്യമ പങ്കാളിയായി പങ്കെടുക്കുന്ന മീഡിയവൺ മേള നഗരിയിൽ സ്വന്തം ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും എംബസി ഉദ്യോഗസ്ഥ സംഘവും ഗെയിൻ ഉച്ചകോടി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.