ഗാന്ധിജിയുടെ കണ്ണടക്ക് ബ്രിട്ടനിൽ 14 ലക്ഷത്തിന് ലേലം: അറബ് ലോകത്തും വലിയ വാർത്ത
text_fieldsയാംബു: മഹാത്മാഗാന്ധിയുടെ വട്ടകണ്ണടക്ക് ബ്രിട്ടനിൽ 14 ലക്ഷം രൂപക്ക് ലേലം ഉറപ്പിച്ച വാർത്തക്ക് അറബ് മാധ്യമങ്ങളിലും വലിയ പ്രാധാന്യം. സൗദി അറേബ്യയിലെ പ്രമുഖ അറബ് പത്രങ്ങളിലെല്ലാം ഇത് വാർത്തയായി. 'സബഖി' ഒാൺലൈൻ പത്രത്തിൽ 'നദ്വാറത്തു ഗാന്ധി ഫീ അഖ്റബി മകാൻ' (ഗാന്ധിജിയുടെ കണ്ണട വിചിത്രമായ സ്ഥാനത്ത്) എന്ന ശീർഷകത്തിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
ബ്രിസ്റ്റോളിലെ ലേലകമ്പനിയുടെ ലെറ്റർ ബോക്സിൽ ഒരു കവറിനുള്ളിലാക്കി നിക്ഷേപിച്ച നിലയിലാണ് ആദ്യം കണ്ണട കണ്ടെത്തിയത്. അതിെൻറ കൂടെ ഒരു കുറിപ്പുമുണ്ടായിരുന്നു. 'ഇത് ഗാന്ധിജിയുടെ കണ്ണടയാണ്.എെൻറ അമ്മാവൻ എനിക്ക് തന്നതാണ്' എന്നായിരുന്നു കുറിപ്പിൽ. കണ്ണടയുടെ മൂല്യം തിരിച്ചറിഞ്ഞ ലേല കമ്പനി നടത്തിപ്പുകാരനായ ആൻഡി സ്റ്റോവ് കണ്ണട ലഭിച്ച ആളെ ബന്ധപ്പെടുകയായിരുന്നു. പ്രദേശത്തുള്ള ഒരു വയോവൃദ്ധനായിരുന്നു അദ്ദേഹം.
തെൻറ അമ്മാവൻ ദക്ഷിണാഫ്രിക്കയിൽ ജോലിചെയ്ത സമയത്ത് ഗാന്ധിജി ഉപഹരമായി നൽകിയതാണ് ഈ കണ്ണട എന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ കണ്ണടക്ക് 15,000 പൗണ്ട് (ഏകദേശം 14 ലക്ഷം രൂപ) ആണ് ലേല തുകയായി കണക്കാക്കിയിട്ടുള്ളത്. ലേലത്തിൽ അതിലേറെ തുക കിട്ടാനും സാധ്യതയുണ്ടെന്ന് ആൻഡി സ്റ്റോവ് ഉടമയോടു പറഞ്ഞപ്പോൾ അദ്ദേഹം കസേരയിലേക്ക് വീണുപോയെന്നും അറബ് പത്രം കുറിക്കുന്നു.
സൗത്ത് ആഫ്രിക്കയിൽ ഗാന്ധിജി താമസിച്ചപ്പോൾ 1910നും 1930നും ഇടയിലാണ് ഈ ചരിത്ര സമ്മാനത്തിെൻറ കൈമാറ്റം നടന്നതെന്നും തലമുറകളായി അത് അപൂർവ സമ്മാനമായി കൈമാറിയാണ് 80 വയസ്സുള്ള വയോധികനായ ഉടമയുടെ ൈകയിലിപ്പോൾ എത്തിയതെന്നും പറയുന്നു.ആധുനിക ചരിത്രത്തിൽ ഏറ്റവും പ്രസിദ്ധനായ വ്യക്തികളിലൊരാളാണ് ഗാന്ധിജിയെന്നും ചരിത്രരേഖയായ ഈ കണ്ണടക്ക് അത് കൊണ്ടുതന്നെയാണ് ഇത്ര മൂല്യം കണക്കാക്കുന്നതെന്നും ബ്രിട്ടീഷ് മാധ്യമമായ സ്കൈ ന്യൂസിനെ ഉദ്ധരിച്ച് അറബ് പത്രം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.