അനാദരവ് കാട്ടിയാൽ തടവുശിക്ഷയും പിഴയും
text_fieldsബുറൈദ: സൗദി ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കെ ദേശീയപതാകയും രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളും അലക്ഷ്യമായും അനാദരവോടെയും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി രണ്ടുദിവസം മുമ്പ് നടത്തിയ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾ വാണിജ്യമന്ത്രാലയം പുറത്തിറക്കി.
അവഹേളനപരമായി ദേശീയ പതാകയോ രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളോ പ്രദർശിപ്പിക്കുന്നതും അലക്ഷ്യമായി ഉപയോഗിക്കുന്നതും കുറ്റകരമാണ്. അത്തരം നിയമലംഘകർക്ക് ഒരു വർഷം വരെ തടവോ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 3,000 റിയാൽ വരെ പിഴയോ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പ് നൽകി. പതാകയും ചിത്രങ്ങളും സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും നിയമവിധേയമാണെങ്കിലും അത്തരം കാര്യങ്ങൾ അവയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ടായിരിക്കണം.പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപന്നങ്ങൾ, ബ്രോഷറുകൾ, സമ്മാനങ്ങൾ തുടങ്ങിയവകളിൽ ദേശീയ പതാക ഉപയോഗിക്കൽ നിയമലംഘനമാണ്.
നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരുകളും ഇത്തരത്തിൽ ഉപയോഗിക്കാൻ പാടില്ല. ഇരുവാളുകളും ഈന്തപ്പനയും ഉൾപ്പെടുന്ന ദേശീയ ചിഹ്നം വാണിജ്യ ഇടപാടുകളിലും രേഖകളിലും ഉപയോഗിക്കുന്നതിന് നാലുവർഷം മുമ്പ് തന്നെ അധികൃതർ നിരോധനമേർപ്പെടുത്തിയ കാര്യം മന്ത്രാലയ വക്താവ് ഓർമപ്പെടുത്തി.
ലംഘനങ്ങൾ കണ്ടെത്തുന്നതിനും നടപടി കൈക്കൊള്ളുന്നതിനുമുള്ള പരിശോധന സംവിധാനം രാജ്യത്തെ ഓരോ പ്രദേശത്തും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. ദൈവസാക്ഷ്യം സംബന്ധിച്ച വാക്യവും വാളുകളുടെയും ഈന്തപ്പനയുടെയും ചിത്രങ്ങളും ആലേഖനം ചെയ്തതാണ് സൗദി ദേശീയ പതാക. പതാക ഉപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾക്ക് https://nd.gea.gov.sa/ എന്ന ലിങ്ക് ഉപയോഗിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.