സൗദിയിൽ കോവിഡിന്റെ തീവ്രത ഉയരാൻ തുടങ്ങിയിരിക്കുന്നു, ജാഗ്രത വേണം - സൗദി ആരോഗ്യ മന്ത്രാലയം
text_fieldsജിദ്ദ: കോവിഡിന്റെ നിലവിലെ തരംഗം ഏറ്റവും ശക്തമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. കോവിഡ് സംബന്ധിച്ച ഏറ്റവും പുതിയ സംഭവ വികാസങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ആരോഗ്യ വക്താവ് ഇക്കാര്യം പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തികൊണ്ടിരിക്കുന്നു.
ആഗോളതലത്തിൽ കോവിഡ് കേസുകൾ കൂടിയതോടെ സൗദിയിലും പകർച്ചയുടെ തീവ്രത ഉയരാൻ തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മുമ്പത്തെ തരംഗങ്ങളെ അപേക്ഷിച്ച് ഈ തരംഗം ഏറ്റവും ഉയർന്നതാണെന്നും ആരോഗ്യ വക്താവ് പറഞ്ഞു. രാജ്യത്ത് 5.1 കോടിയിലധികം വാക്‌സിനുകൾ നൽകി. 2.31 കോടിയിലധികം ആളുകൾ രണ്ട് ഡോസുകൾ എടുത്തിട്ടുണ്ട്.
ബൂസ്റ്റർ ഡോസ് കോവിഡ് ബാധക്കുള്ള സാധ്യത കുറക്കുകയും ശരീരത്തിനുള്ളിൽ ആൻറിബോഡികൾ വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും വക്താവ് ചൂണ്ടിക്കാട്ടി. ഗുരുതരമായ കേസുകളുടെ വർധനവ് തങ്ങൾ നിരീക്ഷിച്ചുവരികയാണ്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കേസുകൾ മിക്കതും കോവിഡ് വാക്സിനുകൾ പൂർത്തിയാക്കാത്ത ആളുകളിലാണ്. നിലവിൽ ശുപാർശ ചെയ്യുന്ന ബൂസ്റ്റർ ഡോസ് ഒമിക്രൊൺ വകഭേദത്തെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നും ആരോഗ്യ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.