സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് സ്വമേധയാ തൊഴിലുടമയെ മാറ്റാം
text_fieldsബുറൈദ: വീട്ടുടമയുടെ ഭാഗത്ത് കരാർ ലംഘനമുണ്ടായാൽ ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് തസ്തികയിലുള്ളവർക്ക് സ്വമേധയാ മറ്റൊരിടത്തേക്ക് തൊഴിൽ മാറാമെന്ന് സൗദി മനുഷ്യാവകാശ കമീഷൻ (എച്ച്.ആർ.സി). 'വിഷൻ 2030' മായി ബന്ധപ്പെട്ട പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ തൊഴിൽ ചട്ടങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നും കമീഷൻ പ്രസിഡന്റും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയർമാനുമായ ഡോ. അവ്വാദ് അൽ അവ്വാദ് പറഞ്ഞു.
പ്രാരംഭ പരിശീലന ഘട്ടം (പ്രൊബേഷൻ) കഴിയുന്നതിന് മുമ്പ് തൊഴിലുടമ കരാർ റദ്ദാക്കുക, തൊഴിലാളിയുടെ സമ്മതമില്ലാതെ മറ്റൊരാളുടെ കീഴിൽ തൊഴിലെടുക്കുന്നതിന് നിയോഗിക്കുക, ശമ്പളം കൃത്യമായി നൽകാതിരിക്കുക, വിശ്രമരഹിതമായി പണിയെടുപ്പിക്കുക, അപകടകരമായ ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് സ്വമേധയാ മറ്റൊരു തൊഴിൽ ദാതാവിനെ സ്വീകരിക്കാം എന്നതാണ് പുതിയ പരിഷ്കരങ്ങളിൽ പ്രധാനമെന്ന് ഡോ. അവ്വാദ് വിശദീകരിച്ചു.
തൊഴിൽ രംഗത്തെ ചലനാത്മകതയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതോടൊപ്പം തൊഴിൽ അവകാശങ്ങൾ വർധിപ്പിക്കാനും ഈ പരിഷ്‌കാരങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം വിലയിരുത്തി. ആഗോള സമൂഹത്തിനിടയിൽ രാജ്യത്തിന്റെ യശസ്സ് വർധിപ്പിക്കാനും ഈ നടപടി സഹായകമാവും.
തൊഴിലവകാശ സംരക്ഷണം, മനുഷ്യക്കടത്ത് തടയൽ തുടങ്ങിയ വിഷയങ്ങളിൽ സൗദി മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ നയങ്ങൾക്ക് അനുസൃതമായി നീങ്ങുമ്പോൾ തന്നെ അന്താരാഷ്ട്ര തലത്തിൽ കുടിയേറ്റത്തിന് വേണ്ടിയുള്ള കൂട്ടായ്മ (ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനു)മായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എച്ച്.ആർ.സിക്ക് സാധിക്കുന്നുണ്ട്.
മയക്കുമരുന്ന് കടത്ത്, ഇതര കുറ്റകൃത്യങ്ങൾ എന്നിവയുടെ കാര്യത്തിൽ ഐക്യരാഷ്ട്രസഭാ ഓഫീസുമായും പ്രതിദിന ബന്ധം നിലനിർത്തുന്നു. സ്വദേശി വിദേശി വ്യത്യാസമില്ലാതെ മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യം അങ്ങേയറ്റം പ്രതിജ്ഞാബദ്ധമാണെന്ന് പ്രാദേശിക മാധ്യമത്തിന് നൽകിയ പ്രസ്‌താവനയിൽ കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.