സൗദിയിൽ താപനില ഇനിയും കുറയും
text_fieldsയാംബു: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ താപനില വീണ്ടും കുറയുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തബൂക്ക്, അൽ ജൗഫ്, ഹാഇൽ, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലാണ് ഞായറാഴ്ച മുതൽ താപനില വീണ്ടും കുറയാൻ സാധ്യതയെന്ന് കേന്ദ്രം പ്രവചിച്ചു. ജിസാൻ, അസീർ, അൽ ബാഹ, മക്കയിലെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ നേരിയ മഴ പെയ്യാൻ സാധ്യത തെളിയുന്നതായി ചൂണ്ടിക്കാട്ടി.
മദീന മേഖലയുടെ തെക്കൻ ഭാഗങ്ങളിലും ഉയർന്ന പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ വ്യക്തമാക്കി.
ചെങ്കടലിലെ ഉപരിതല കാറ്റിന്റെ ചലനം വടക്കുനിന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ 20 മുതൽ 42 കിലോമീറ്റർ വേഗതയിലും വടക്കൻ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുമായിരിക്കും. കാറ്റ് അഖബ ഉൾക്കടലിലേക്കും തെക്കുകിഴക്ക് നിന്ന് കിഴക്കോട്ടും വ്യാപിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.
തിരമാലയുടെ ഉയരം ഒന്നര മുതൽ വടക്കൻ മധ്യ ഭാഗങ്ങളിൽ രണ്ടര മീറ്റർ വരെയും തെക്കുഭാഗത്ത് അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെയും ആയിരിക്കും. വടക്കൻ മധ്യ ഭാഗങ്ങളിൽ കടലിൽ തിരമാലകൾ മിതമായ ഉയരത്തിലായിരിക്കും. അൽ ഖുറയ്യാത്ത്, അറാർ, ഹാഇൽ എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
സകാകയിലും തബൂക്കിലും നാല് ഡിഗ്രിയും രേഖപ്പെടുത്തിയതാണ് തൊട്ടുപിന്നിൽ നിൽക്കുന്ന ഏറ്റവും കുറഞ്ഞ താപനില. ബുറൈദ -ആറ്, അൽ അഹ്സ -എട്ട്, അൽ ബാഹ, നജ്റാൻ, ദമ്മാം, റിയാദ്, അൽ ഖർജ് എന്നിവിടങ്ങളിൽ ഒമ്പത്, ത്വാഇഫ്, അൽ ഉല പ്രദേശങ്ങളിൽ 11, മദീന 14, മക്ക 20, ജിദ്ദ 21 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.