തപ്തസ്മരണകളിൽ ത്വാഇഫിലെ മസ്ജിദ് അദ്ദാസ്
text_fields
അനീസുദ്ദീൻ ചെറുകുളമ്പ്
ത്വാഇഫ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫ് മേഖലയുടെ ചരിത്രത്തിൽ തങ്കലിപികളാൽ അടയാളപ്പെട്ട ഒരു പൗരാണിക പള്ളിയുണ്ട്. 'മസ്ജിദ് അദ്ദാസ്' എന്ന പേരിൽ അറിയപ്പെടുന്ന പള്ളി ത്വാഇഫിലെ പ്രസിദ്ധമായ 'ബുസ്താൻ അൽ ഷരീഫ്' എന്ന പേരിലറിയപ്പെടുന്ന തോട്ടത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ത്വാഇഫ് നഗരത്തിൽനിന്ന് ഏകദേശം 20 മിനിറ്റ് യാത്ര ചെയ്താൽ അവിടെ എത്തിച്ചേരാം. ഇസ്‌ലാമിക ചരിത്രത്തിൽ പ്രവാചകൻ മുഹമ്മദിെൻറ ജീവിതത്തിലെ തിക്താനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സംഭവങ്ങൾക്ക് ഈ പള്ളി നിന്നിരുന്ന പ്രദേശത്തിന് ഏറെ പ്രാധാന്യമുണ്ട്.
പ്രവാചകത്വ ലബ്ധിയുടെ പത്താം വർഷം പ്രവാചകൻ മുഹമ്മദിെൻറ പ്രിയപത്നി ഖദീജയും പിതൃവ്യൻ അബൂത്വാലിബും പരലോകം പ്രാപിച്ചു. അവരിരുവരുമാണ് അദ്ദേഹത്തിന് അന്ന് താങ്ങും തണലുമായി ഉണ്ടായിരുന്നത്. ഇരുവരുടെയും വിയോഗമുണ്ടായ ആ കാലം ദുഃഖവർഷമായാണ് പ്രവാചക ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ ഇരട്ട നഷ്ടം പ്രവാചകന് മക്കയിൽ ജീവിക്കാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചു. അങ്ങനെ അദ്ദേഹം ത്വാഇഫിൽ അഭയം തേടാൻ തീരുമാനിച്ചു. മക്കയിൽനിന്ന് 86 കിലോമീറ്റർ ദൂരമുള്ള പ്രദേശമായ ത്വാഇഫിൽ മുഹമ്മദ് നബിയുടെ അകന്ന രക്തബന്ധുക്കളുണ്ടായിരുന്നു.
അദ്ദേഹത്തിന് കൊച്ചുനാളിൽ മുലയൂട്ടിയ ഹലീമയുടെ കുടുംബം ത്വാഇഫുകാരുടെ അയൽക്കാരുമായിരുന്നു. ഇക്കാരണങ്ങളാൽ അവിടത്തുകാർ തന്നെ കൈവെടിയില്ലെന്ന് പ്രവാചകൻ പ്രതീക്ഷിച്ചു. മുഹമ്മദ് നബിയുടെ ഉറ്റ മിത്രമായിരുന്ന സൈദു ബിനു ഹാരിസയെയും കൂട്ടിയായിരുന്നു യാത്ര.
അംറിെൻറ മകൻ അബ്ദുയാലൈൻ, സഹോദരനായ മസ്ഊദ്, ഹബീബ് എന്നിവരെ തേടിയാണ് ത്വാഇഫിലേക്ക് പുറപ്പെട്ടത്. പ്രവാചകൻ അവരെ സന്ദർശിച്ച് ദൈവിക സന്മാർഗത്തെ സംബന്ധിച്ച് സംസാരിച്ചു.
അവരാരും അതംഗീകരിച്ചില്ല. പ്രവാചകനെ രൂക്ഷമായ ഭാഷയിൽ ശകാരിക്കുകയും ചെയ്തു. തെരുവ് പിള്ളേരെയും അടിമകളെയും ഇളക്കിവിട്ടു. അവർ ബഹളം വെച്ചും കല്ലെറിഞ്ഞും പിന്നാലെ കൂടി. പ്രവാചകന് മുറിവേറ്റു. അപ്പോൾ ഒരു തോട്ടത്തിൽ അഭയം തേടി. അന്ന് അഭയം തേടിയ ബനീ റബീഅ എന്നറിയപ്പെടുന്ന തോട്ടത്തിെൻറ അതേ സ്ഥലത്താണ് പിൽക്കാലത്ത് മസ്ജിദ് അദ്ദാസ് പണിതത്. ഹരിതാഭമായ അന്തരീക്ഷത്തിൽ ഈ പ്രദേശം ഇന്നും പഴമയുടെ തനിമയോടെ സംരക്ഷിച്ചുവരുകയാണ്. തപ്തസ്മരണകൾ അയവിറക്കി വിശ്വാസികൾ ഇവിടെ സന്ദർശനം നടത്തുന്നു.
മുഹമ്മദ് നബി അഭയം തേടിയ ആ തോട്ടം നോക്കിനടത്തിയിരുന്നത് ക്രിസ്ത്യാനിയായ അദ്ദാസ് എന്ന് പേരുള്ള അടിമയായിരുന്നു. അദ്ദേഹം പ്രവാചകന് മുന്തിരി നൽകി സീകരിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദാസ് മുഹമ്മദ് നബിയിൽ വിശ്വസിച്ചുവെന്നതാണ് ചരിത്രം. പിന്നീട് അദ്ദാസിെൻറ പേരിലായി ഇവിടെ പള്ളി നിർമിക്കുകയായിരുന്നു.
ത്വാഇഫിലുള്ളവരുടെ മോശം പെരുമാറ്റം കാരണം പ്രവാചകൻ വളരെ ദുഃഖിതനായി അവിടെനിന്ന് മടങ്ങി 40 കിലോമീറ്റർ അകലെയുള്ള ഖർനുൽ മനാസിലിൽ എത്തിയപ്പോൾ ജിബ്‌രീൽ എന്ന മാലാഖ അടുത്തുവന്നു.
മക്കയിലെ വൻ പർവതമായ അബൂഖുബൈസും അതിനടുത്തുള്ള പർവതവും ധിക്കാരികളായ ആ ജനതക്കുമേൽ വീഴ്ത്താം, താങ്കൾ പറഞ്ഞാൽ മതി എന്ന് മാലാഖ പറഞ്ഞപ്പോൾ ദൈവത്തെ ആരാധിക്കുന്ന ഒരു വിഭാഗം ത്വാഇഫിൽനിന്ന് ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നു, അവരെ ശിക്ഷിക്കേണ്ടതില്ല എന്ന് പ്രവാചകൻ മറുപടി നൽകിയതായാണ് ഇസ്‌ലാമിക ചരിത്ര രേഖകൾ വ്യക്തമാക്കുന്നത്.
ചരിത്രത്തിൽ ഇടം പിടിച്ച തൗഇഫിലെ മസ്ജിദ് അദ്ദാസും പരിസരവും സന്ദർശിക്കുമ്പോൾ പ്രവാചക ചരിത്രത്തിലെ നാൾവഴികൾ വിശ്വാസികൾ ഓർത്തുപോകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.