ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ സ്വദേശിവത്കരണം പരമലക്ഷ്യം -മന്ത്രാലയം
text_fieldsസൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽ-ജാസർ
ജിദ്ദ: സൗദിയിലെ ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തൽ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു. ഈ അടിസ്ഥാന ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
ഈ വർഷത്തിൽ ഇതിനകം ഈ മേഖലയിലെ 10,000 തൊഴിലവസരങ്ങൾ സ്വദേശികൾക്ക് മാത്രമാക്കിയിട്ടുണ്ട്. 2021ൽ ആരംഭിച്ച സ്വദേശിവത്കരണ പദ്ധതിയുടെ ലക്ഷ്യം മൊത്തം 45,000 തൊഴിലവസരങ്ങൾ സ്വദേശി യുവതീയുവാക്കൾക്കായി കണ്ടെത്തുക എന്നതാണ്. ഈ ലക്ഷ്യപ്രാപ്തിക്കായി വിവിധ വകുപ്പുകളുമായി സഹകരിച്ച് കൂടുതൽ ശ്രമങ്ങൾ നടത്തിവരുകയാണെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ഈ വർഷം ആദ്യ പകുതിയിൽ സ്വദേശി സ്ത്രീ, പുരുഷന്മാരായ 10,000ത്തിലധികം പേർക്ക് തൊഴിൽ നൽകുന്നതിന് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് മന്ത്രാലയത്തിന് കീഴിലെ സ്വദേശിവത്കരണ കമ്മിറ്റിക്ക് കഴിഞ്ഞതായി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽ-ജാസർ പറഞ്ഞു.
ലൈസൻസുള്ള വ്യോമയാന തൊഴിലുകളെ പ്രാദേശികവത്കരിക്കാനുള്ള തീരുമാനം 4,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ പദ്ധതിക്ക് അനുസൃതമായാണ് ഈ നടപടി. ഇത് കൂടുതൽ ഗുണപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആഗോളതലത്തിൽ രാജ്യത്തിന്റെ റാങ്ക് ശക്തിപ്പെടുത്തുന്നതിനും എയർ ട്രാൻസ്പോർട്ട് ട്രാൻസിറ്റ് ട്രാഫിക് സൂചികയിൽ 250ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താനും പുതിയ ദേശീയ വിമാന കമ്പനി ആരംഭിക്കുന്നതിനും സഹായിക്കും. ഹജ്ജ്, ഉംറ, ടൂറിസം തുടങ്ങിയ മറ്റ് മേഖലകളെ അവരുടെ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് പ്രാപ്തമാക്കും. എയർ കാർഗോ മേഖലയുടെ ശേഷി ഇരട്ടിയാക്കാനും അതിന്റെ ശേഷി വർധിപ്പിക്കാനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത മേഖലയിൽ പൊതുവെയും വ്യോമ ഗതാഗതത്തിൽ പ്രത്യേകിച്ചും ലക്ഷ്യം കൈവരിക്കാൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും മാതൃകകൾക്കും അനുസൃതമായുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. വിവിധ ഗതാഗത രംഗങ്ങളിലെ ഭാവി വ്യവസായത്തെ നയിക്കുന്നതിന് സംഭാവന നൽകുന്ന യോഗ്യരായ സൗദി കേഡർമാരെ സൃഷ്ടിക്കുന്നതിനും ശാക്തീകരിക്കുന്നതിനും പൊതു-സ്വകാര്യ മേഖലകളിലെ തങ്ങളുടെ പങ്കാളികളുമായി സഹകരിച്ചുള്ള പ്രവർത്തനം ഊർജിതമാക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.