തപാൽ, പാഴ്സൽ ഗതാഗത ജോലികളിൽ സമ്പൂർണ സ്വദേശിവത്കരണം; നടപടി തുടങ്ങി
text_fieldsജിദ്ദ: സൗദി അറേബ്യയിലെ തപാൽ, പാഴ്സൽ ഗതാഗത രംഗത്തെ 14 തൊഴിൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം ആരംഭിച്ചു. ശനിയാഴ്ച (ഡിസംബർ 17) മുതലാണ് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും തപാൽ, പാഴ്സൽ ഗതാഗത ജോലികൾ സൗദി പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയ തീരുമാനം നടപ്പാക്കാൻ ആരംഭിച്ചതെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തപാൽ, പാഴ്സൽ ഗതാഗത മേഖലകൾ സ്വദേശിവത്കരിക്കാൻ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ച ഉടനെയാണ് നിയമം പ്രാബല്യത്തിലായത്.
രാജ്യത്തെ സ്ത്രീപുരുഷന്മാർ ഉൾപ്പെടുന്ന പൗരന്മാർക്ക് അനുയോജ്യവും ഉൽപ്പാദനപരവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഈ രംഗത്തെ സ്വദേശിവത്കരണമെന്ന് അധികൃതർ വ്യക്തമാക്കി. 'വിഷൻ 2030' ലക്ഷ്യംവെക്കുന്ന സാമ്പത്തിക മേഖലയിലെ സ്വദേശി സംഭാവന വർധിപ്പിക്കുകയാണ് തൊഴിൽ സ്വദേശിവത്കരണത്തിന് പിന്നിൽ. ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ തീരുമാനം നടപ്പാക്കുന്നത്.
തപാൽ പ്രവർത്തനങ്ങളും പാഴ്സൽ ഗതാഗതവും സ്വദേശിവത്ക്കരിക്കാനുള്ള തീരുമാനത്തിൽ ആദ്യഘട്ടത്തിൽ 14 തപാൽ തൊഴിൽ മേഖലകളെയാണ് 100 ശതമാനം സ്വദേശിവത്കരിക്കുന്നത്. ശുചീകരണത്തൊഴിലാളികളെയും ചരക്ക് കയറ്റിറക്ക് തൊഴിലാളികളെയും ഈ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിതരണ സേവനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ പാഴ്‌സലുകളുടെ ഗതാഗതം, പാഴ്‌സലുകളുടെ പ്രാദേശിക വിതരണം, കൊറിയർ പ്രവർത്തനങ്ങൾ, ബാഗ് മെയിലും തപാൽ പാഴ്സലുകളും സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ജോലികൾ, പോസ്റ്റ് ഓഫീസ് മാനേജ്മെൻറ് സേവനങ്ങൾ, തപാൽ ലോജിസ്റ്റിക് സേവനങ്ങൾ, സ്വകാര്യ തപാൽ കാരിയറുകളുടെ പ്രവർത്തനങ്ങൾ, സ്വകാര്യ തപാൽ സേവനങ്ങളും വിതരണവും, സാധാരണ മെയിൽ, എക്സ്പ്രസ് മെയിൽ, മറ്റ് മെയിൽ പ്രവർത്തനങ്ങൾ, തപാൽ ഉരുപ്പടികൾക്കും പാഴ്സലുകൾക്കുമായുള്ള പ്രോസസ്സിങ്, സ്റ്റോറേജ് സേവനങ്ങൾ എന്നിവ സ്വദേശിവത്കരണ തീരുമാനത്തിലുൾപ്പെടും.
ഈ വർഷം ജൂൺ 22-നാണ് മാനവ വിഭവശേഷി മന്ത്രി എൻജി. അഹ്മ്മദ് ബിൻ സുലൈമാൻ അൽറാജിഹി തപാൽ പാഴ്സൽ ഗതാഗത ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഈ മേഖല കൂടാതെ കമ്പനികളിലെ സി.ഇ.ഒ ജോലികൾ 100 ശതമാനവും സീനിയർ മാനേജ്‌മെൻറ് ഫസ്റ്റ് ലെവൽ തസ്തികകളിൽ 60 ശതമാനവും സീനിയർ മാനേജ്‌മെൻറ് സെക്കൻഡ് ലെവൽ തസ്തികളിൽ 70 ശതമാനവും സ്വദേശിവത്കരണവും അന്ന് പ്രഖ്യാപിച്ചിരുന്നു. അതും ഉടൻ നടപ്പാവും. തപാൽ പ്രവർത്തനങ്ങളും പാഴ്സൽ ഗതാഗതവും സ്വദേശിവത്കരിക്കുന്നതിലൂടെ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിലായി 7,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.