ഭൗമനിരീക്ഷണ രംഗത്ത് നൂതന ഗവേഷണം
text_fieldsജിദ്ദ: ഭൗമനിരീക്ഷണ രംഗത്തെ നൂതന ഗവേഷണത്തെ പിന്തുണക്കുന്നതിനായി കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഉപഗ്രഹം വിക്ഷേപിച്ചു.
ക്ലൗഡ് സ്പേസ് ഡേറ്റ അനലിറ്റിക്സ് സ്ഥാപനമായ സ്പെയർ ഗ്ലോബലുമായി സഹകരിച്ചാണ് ചെറിയ ക്യൂബ്സാറ്റ് ഉപഗ്രഹം വിക്ഷേപിച്ചത്. അമേരിക്കയിലെ വാൻഡൻബെർഗ് ബഹിരാകാശ നിലയത്തിൽനിന്ന് വിക്ഷേപിച്ച സ്പേസ് എക്സ് ട്രാൻസ്പോർട്ടർ സെവൻ സ്പേസ് ഷട്ടിൽ ദൗത്യത്തിനിടെയായിരുന്നു ഇത്. ലോകമെമ്പാടുമുള്ള കര, തീര, സമുദ്ര പാരിസ്ഥിതിക സംവിധാനങ്ങൾക്കായി ഉയർന്ന നിലവാരമുള്ളതും ഉയർന്ന റെസല്യൂഷനുള്ളതുമായ ഡേറ്റ ശേഖരിക്കാനാണ് ‘സിക്സ് യു’ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം ലക്ഷ്യമിടുന്നത്.
സൗദി അറേബ്യക്ക് സ്വന്തം പ്രകൃതിവിഭവങ്ങളെ നിരീക്ഷിക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും. ഹൈപ്പർ സ്പെക്ട്രൽ ഇമേജിങ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന നൂതന കാമറ, നൂതന പ്രോസസിങ് യൂനിറ്റ്, സ്പെയർ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം സെൻസർ എന്നിവ ഉൾപ്പെടുന്നതാണിത്.
ഈ സാങ്കേതിക വിദ്യകളിലൂടെ ഭൂമിയുടെ ഉപരിതലത്തിൽ സസ്യാവരണത്തിെൻറ അവസ്ഥ, മണ്ണ്, വെള്ളം എന്നിവ പോലുള്ളവയുടെ വിശദമായ ഡേറ്റ ശേഖരിക്കുന്നതിന് കഴിയും. അറേബ്യൻ ഉപദ്വീപിന് ചുറ്റുമുള്ള പ്രദേശങ്ങളുടെയും ചിത്രമെടുക്കലും ഡേറ്റ ശേഖരണവുമാണ് ഉപഗ്രഹത്തിെൻറ പ്രാഥമിക ദൗത്യം. ഭൂമിയിൽ എവിടെനിന്നും വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കാനുള്ള കഴിവും ഉപഗ്രഹത്തിനുണ്ട്.
സൗദിയിലെ ബഹിരാകാശ മേഖലയുടെ വർധിച്ചുവരുന്ന താൽപര്യത്തെയാണ് ഈ ഉപഗ്രഹത്തിെൻറ വിക്ഷേപണം പ്രതിഫലിപ്പിക്കുന്നതെന്ന് റിമോട്ട് സെൻസിങ് ആൻഡ് വാട്ടർ സെക്യൂരിറ്റി പ്രഫസറും യൂനിവേഴ്സിറ്റിലെ കാലാവസ്ഥ ഇനിഷ്യേറ്റിവ് ഡയറക്ടറുമായ പ്രഫ. മാത്യു മകാബ് പറഞ്ഞു. ഭാവിയിൽ പ്രാദേശിക ബഹിരാകാശ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാൻ സൗദി ബഹിരാകാശ അതോറിറ്റിക്ക് സമ്മോഹനമായ പദ്ധതികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.