അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരം; ഇറാനി യൂനുസിനും സൗദി പൗരൻ മുഹമ്മദ് ആലു ശരീഫിനും പുരസ്കാരം
text_fieldsജിദ്ദ: പൊതുവിനോദ അതോറിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സര വിജയികളെ പ്രഖ്യാപിച്ചു. ഇറാൻ പൗരൻ യൂനുസ് ശഹ്മറാദിക്കാണ് ഖുർആൻ പാരായണത്തിൽ ഒന്നാം സ്ഥാനം. ബാങ്ക് വിളിയിൽ സൗദി പൗരൻ മുഹമ്മദ് ആലു ശരീഫും. യൂനുസിന് 30 ലക്ഷം റിയാലും മുഹമ്മദ് ആലു ശരീഫിന് 20 ലക്ഷം റിയാലും ലഭിക്കും.
ഖുർആൻ മത്സരത്തിൽ സൗദി പൗരൻ അബ്ദുൽ അസീസ് അൽഫഖിഹ് രണ്ടാം സ്ഥാനവും (20 ലക്ഷം റിയാൽ), മൊറോക്കൻ മത്സരാർഥി സക്കറിയ അൽസിറിക്ക് മൂന്നാം സ്ഥാനവും (10 ലക്ഷം റിയാൽ), സൗദി പൗരൻ അബ്ദുല്ല അൽദഗ്രിക്ക് നാലാം സ്ഥാനവും (ഏഴു ലക്ഷം റിയാൽ) കിട്ടി. ബാങ്ക് വിളി മത്സരത്തിൽ ഇന്തോനേഷ്യൻ പൗരൻ ദിയാഉദ്ദീൻ ബിൻ നസാറുദ്ദീന് രണ്ടാം സ്ഥാനവും (10 ലക്ഷം റിയാൽ), ലബനാൻ പൗരൻ റഹീഫ് അൽഹാജിന് മൂന്നാം സ്ഥാനവും (അഞ്ചു ലക്ഷം റിയാൽ), ബ്രിട്ടീഷുകാരൻ ഇബ്രാഹിം അസദിന് നാലാം സ്ഥാനവും (മൂന്ന് ലക്ഷം റിയാൽ) ലഭിച്ചു.
വിജയികളെ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ആദരിച്ചു. ‘പെർഫ്യൂം ഓഫ് സ്പീച്ച്’ എന്ന പേരിൽ അതോറിറ്റി സംഘടിപ്പിച്ച മത്സരം ഇക്കഴിഞ്ഞ ജനുവരിയിലാണ് ആരംഭിച്ചത്. മുസ്ലിം വേൾഡ് ലീഗുമായി സഹകരിച്ചായിരുന്നു മത്സരം. ആദ്യ യോഗ്യത മത്സരങ്ങളിൽ 165 രാജ്യങ്ങളിൽനിന്നുള്ള 50,000ത്തിലധികം മത്സരാർഥികൾ പങ്കെടുത്തു. ഘട്ടങ്ങളായി നടന്ന മത്സരത്തിനൊടുവിൽ 50 പേരാണ് ഫൈനൽ റൗണ്ടിലെത്തിയത്. എം.ബി.സി ചാനലും ശാഹിദ് ഡിജിറ്റൽ പ്ലാറ്റ്ഫോമും ഫൈനൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു.
ഇത്തവണത്തെ മത്സരം ആറു ഗിന്നസ് ബുക്ക് ഓഫ് റെക്കോഡുകളും സ്വന്തമാക്കി. ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുത്ത മത്സരം, ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത മത്സരം, ഏറ്റവും വലിയ സമ്മാനങ്ങളുള്ള മത്സരം തുടങ്ങിയ റെക്കോഡുകളാണ് നേടിയത്.
റമദാനിൽ പൊതു വിനോദ അതോറിറ്റി നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരം. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ ആളുകൾ എറ്റവും കൂടുതൽ ആസ്വദിച്ച ഏറ്റവും പ്രശസ്ത റമദാൻ പരിപാടികളിൽ ഒന്നുമായി ഇത്. മത്സരത്തിൽ പെങ്കടുക്കാൻ ആഗ്രഹിച്ച ലോകത്തെ വിധ രാജ്യങ്ങളിൽനിന്നുള്ള എല്ലാ മുസ്ലിംകൾക്കും ലളിതമായ ഘട്ടങ്ങളിലൂടെ പങ്കാളിത്തം അനുവദിച്ചതും മത്സരത്തിന്റെ പ്രത്യേകതയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.