അൽ-നിമറിന്‍റെ നെയിം ബോർഡുകൾ നീക്കം ചെയ്ത് ഇറാൻ
text_fieldsറിയാദ്: സൗദി, ഇറാൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ മുന്നേറുന്നതിനിടെ സൗദിയിൽ ഭീകരവാദ കുറ്റത്തിന് വധശിക്ഷക്ക് വിധേയനാക്കപ്പെട്ട നിമർ ബാകിർ അൽ-നിമറിന്റെ പേരിലുള്ള റോഡിൽ നിന്ന് ബോർഡുകൾ നീക്കം ചെയ്ത് ഇറാൻ അധികൃതർ. 2016 സെപ്റ്റംബറിൽ ദേശദ്രോഹ പ്രവർത്തനത്തിന് വധശിക്ഷക്ക് വിധേയമാക്കപ്പെട്ട 47 പേരിൽ ഒരാളാണ് ശിയ പുരോഹിതനായ അൽ-നിമർ. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ശിയാ വിഭാഗത്തിൽപെട്ട യുവാക്കളെ രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങൾക്കും സുരക്ഷാ വിഭാഗങ്ങളെ ആക്രമിക്കുന്നതിനും പ്രേരിപ്പിച്ചതടക്കമുള്ള കുറ്റങ്ങളുടെ പേരിലായിരുന്നു വധശിക്ഷ.
തനിക്കെതിരെ നടപടിയെടുക്കാൻ സൗദി ഭരണകൂടത്തെ നിരന്തരം വെല്ലുവിളിക്കുക കൂടി ചെയ്തയാളാണ് അൽ-നിമർ. ഈ വധശിക്ഷയിൽ പ്രതിഷേധിച്ചാണ് തെഹ്റാനിലെ സൗദി എംബസിക്ക് നേരെ ആക്രമണമുണ്ടായതും തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അവസാനിച്ചതും. തുടർന്ന് നിമറിന് ദിവ്യ പരിവേഷത്തെ സൂചിപ്പിക്കുന്ന 'ആയത്തുല്ല' പദവിയും രക്തസാക്ഷിത്വ പേരിവേഷവും നൽകിയ ഇറാൻ അധികൃതർ മശ്ഹദ് നഗരത്തിലെ ഒരു റോഡിന് നിമറിന്റെ നാമം നൽകുകയും ചെയ്തിരുന്നു. ചൈനകൂടി ഉൾപ്പെട്ട മാർച്ച് 10ലെ ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്കായി സൗദി വിദേശമന്ത്രാലയ സംഘം ഇറാനിലെത്തിയതിന് പിന്നാലെയാണ് നിമറിന്റെ പേരുള്ള ബോർഡുകൾ നീക്കം ചെയ്തതെന്ന് 'ഇറാൻ ഇന്റർനാഷനൽ' എന്ന വാർത്ത വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.