പരീക്ഷകളിലെ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും അതീവ ഗൗരവമേറിയത് -അൽ അഹ്സ ഒ.ഐ.സി.സി
text_fieldsനെറ്റ്, നീറ്റ് പരീക്ഷാക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും വിഷയത്തിൽ അൽ അഹ്സ ഒ.ഐ.സി.സി നടത്തിയ പ്രതിഷേധം
അൽ അഹ്സ: നെറ്റ് പരീക്ഷാക്രമക്കേടും നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും അതീവ ഗൗരവമേറിയതാണെന്നും ലക്ഷക്കണക്കിന് പരീക്ഷാർഥികളുടെ ഭാവിയെ അവതാളത്തിലാക്കുന്നതാണെന്നും ഒ.ഐ.സി.സി അൽ അഹ്സ ഏരിയാകമ്മിറ്റി നിർവാഹക സമിതി കുറ്റപ്പെടുത്തി. പ്രഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകളെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്ത കേന്ദ്രസർക്കാർ നടപടി ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്നും വൻ അഴിമതി ഇതിന് പിന്നിൽ നടന്നുവെന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണെന്നും യോഗം ആരോപിച്ചു.
പരീക്ഷാനടത്തിപ്പുകൾ ഏൽപിക്കപ്പെട്ട സ്ഥാപനം തന്നെ സംശയത്തിെൻറ നിഴലിലാണെന്നിരിക്കെ മൂന്നാം നരേന്ദ്ര മോദി സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ വീണിരിക്കുകയാണെന്നും യോഗം വിലയിരുത്തി. നെറ്റ്, നീറ്റ് പരീക്ഷാക്രമക്കേടുകൾ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയെ യോഗം ശക്തമായി അപലപിച്ചു. പൊലീസ് അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആക്ടിങ് പ്രസിഡൻറ് അർശദ് ദേശമംഗലം അധ്യക്ഷത വഹിച്ചു. പ്രസാദ് കരുനാഗപ്പള്ളി, ശാഫി കുദിർ, നവാസ് കൊല്ലം, റഫീഖ് വയനാട്, റഷീദ് വരവൂർ, ഷിബു സുകുമാരൻ, ലിജു വർഗീസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു. ഹഫ്സൽ മേലേതിൽ, ഷാനി ഓമശ്ശേരി, അഷ്റഫ് കരുവാത്ത്, ദിവാകരൻ കാഞ്ഞങ്ങാട്, അക്ബർഖാൻ, സിജൊ രാമപുരം, സലീം ജാഫർ, മുരളീധരൻ ചെങ്ങന്നൂർ, നൗഷാദ് താനൂർ, ഹരി ശ്രീലകം, ജിതേഷ് ദിവാകരൻ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.