ഇസ്ലാം കേവലം ചടങ്ങുകളിലല്ല, മൂല്യങ്ങളോടൊപ്പമാണ് -മുസ്തഫ തൻവീർ
text_fields‘മുഹറം ചിന്തകൾ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ മുസ്തഫ തൻവീർ സംസാരിക്കുന്നു
ജിദ്ദ: കേവലം ചടങ്ങുകൾക്ക് മാത്രം പ്രാധാന്യം നൽകുന്ന മതമല്ല ഇസ്ലാമെന്നും മറിച്ച് വിശാലമായ മാനുഷിക മൂല്യങ്ങളോടൊപ്പമാണെന്നും നിച്ച് ഓഫ് ട്രൂത്ത് പ്രബോധകനും പ്രമുഖ വാഗ്മിയുമായ മുസ്തഫ തൻവീർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ ‘മുഹറം ചിന്തകൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിൽ ചില മാസങ്ങൾക്കും ദിവസങ്ങൾക്കും സ്ഥലങ്ങൾക്കുമൊക്കെ പവിത്രതയുണ്ടെങ്കിലും അതിലേറെ പ്രാധാന്യം ഒരു വിശ്വാസിയുടെ ജീവനും സ്വത്തിനും അഭിമാനത്തിനുമാണെന്നാണ് പ്രവാചകൻ തെൻറ അവസാന പ്രസംഗത്തിൽ ഉണർത്തിയത്. എന്നാൽ പ്രവാചകെൻറ കാലശേഷം അനുയായികൾക്കിടയിൽ ഉയർന്നുവന്ന രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ മറവിൽ പല ആചാരങ്ങളും ചടങ്ങുകളും മുസ്ലിംകളുടെ ഇടയിലേക്ക് കടന്നുകൂടി.
ഇന്ന് ലോകത്ത് കാണുന്ന ദർഗ സംസ്കാരങ്ങൾ, പ്രവാചക ജന്മദിനാഘോഷം തുടങ്ങിയവയൊക്കെ പുതുതായ ചില ആചാരങ്ങളാണെന്നും ഇത്തരം ആചാരങ്ങൾക്കെതിരെ ബോധവത്കരണം തുടരണമെന്നും മുസ്തഫ തൻവീർ അഭിപ്രായപ്പെട്ടു.
മുസ്ലിംകളും യഹൂദരുമെല്ലാം വളരെയധികം ബഹുമാനിക്കുന്ന മൂസാ പ്രവാചകനെ ഏകാധിപതിയായ ഫിർഔനിൽനിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണ് മുഹറം 10. അതിനാൽ ഈ മാസത്തെ ദുശ്ശകുനമായി കാണാതെ അന്ന് നോമ്പെടുക്കുകയാണ് യഥാർഥ പ്രവാചകചര്യ പിൻപറ്റുന്നവർ ചെയ്യേണ്ടത്.
പ്രവാചകൻ മൂസ ആണോ മുഹമ്മദ് ആണോ ശ്രേഷ്ഠൻ എന്നതിൽ ഒരു മുസ്ലിമും യഹൂദിയും തമ്മിൽ തർക്കമുണ്ടായപ്പോൾ അത്തരം ചർച്ചകളിൽനിന്ന് വിട്ട്നിൽക്കണമെന്നും എല്ലാ പ്രവാചകൻമാർക്കും അവരുടേതായ മഹത്വമുണ്ടെന്നും മുഹമ്മദ് നബി അവരെ ഉപദേശിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.
സദസ്സ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സ്വലാഹിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകുകയും സെൻററിന്റെ ഉപഹാരം മുസ്തഫ തൻവീർ കൈമാറുകയും ചെയ്തു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൗഫൽ കരുവാരക്കുണ്ട് സ്വാഗതവും ഇസ്സുദ്ദീൻ സ്വലാഹി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.