എസ്.എം.എ രോഗികൾക്ക് ‘കേളി’യുടെ ‘സ്നേഹസ്പർശം’ പദ്ധതി
text_fieldsറിയാദ്/തൃശൂർ: കേളി കലാസാംസ്കാരിക വേദി ‘സ്നേഹസ്പർശം’ പദ്ധതിയിലൂടെ സമാഹരിച്ച തുക, സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) രോഗികൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി കൈമാറി.
തൃശൂർ പൊലീസ് അക്കാദമി പരിസരത്ത് സംഘടിപ്പിച്ച പരിപാടി കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനും ലോക കേരളസഭ സെക്രട്ടേറിയറ്റംഗവും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
രോഗം ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി പൂർത്തിയാക്കുകയും സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം ചെലവ് വരുന്ന അഞ്ച് ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കുറ്റിമുക്ക് ഡിവിഷൻ കൗൺസിലർ രാധിക അശോകൻ അധ്യക്ഷത വഹിച്ചു. പേഷ്യന്റ് എംപവർമെന്റ് ഡയറക്ടർ (ക്യൂർ എസ്.എം.എ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) ഡോ. റസീന ഫണ്ട് ഏറ്റുവാങ്ങി. വിവിധ വിഭാഗത്തിൽപ്പെട്ട അഞ്ച് മെഷീനുകൾക്കുള്ള തുകയാണ് കേളി കൈമാറിയത്.
മരുന്നിനെക്കാളുപരി ജീൻതെറപ്പി ആണെന്നതുകൊണ്ട് നിശ്ചിത പ്രായത്തിനുള്ളിൽ രോഗം തിരിച്ചറിയാൻ സാധിക്കാത്തവർക്ക് മരുന്ന് നൽകാൻ സാധിക്കില്ലെന്നും ആറ് വയസ്സിന് മുകളിലുള്ള അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് നട്ടെല്ല് വളവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമതയില്‍ വരുന്ന കുറവും ചലനശേഷിയിലുണ്ടാവുന്ന കുറവുമെല്ലാം വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഡോ. റസീന വിശദീകരിച്ചു.
സി.പി.എം തൃശൂർ ഏരിയ കമ്മിറ്റി അംഗം കെ. മുരളീധരൻ, കേരള പ്രവാസി സംഘം പാലിയേറ്റിവ് തൃശൂർ ജില്ല സെക്രട്ടറി സുലൈഖ ജമാൽ, കേളി മുൻ സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി അംഗം സുബ്രഹ്മണ്യൻ, മുൻ അംഗങ്ങളായ സുരേഷ് ചന്ദ്രൻ, കെ.സി. അഷറഫ്, കാസ്ട്രോ മുഹമ്മദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി സ്വാഗതവും ക്യൂർ എസ്.എം.എ ഫൗണ്ടേഷൻ പ്രതിനിധി ടിന്റു ജോൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.