കിങ് ഫൈസൽ അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: 2023ലെ കിങ് ഫൈസൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. മക്ക ഗവർണറും കിങ് ഫൈസൽ അന്താരാഷ്ട്ര അവാർഡ് കമ്മിറ്റി ചെയർമാനുമായ അമീർ ഖാലിദ് അൽഫൈസലിന്റെ സാന്നിധ്യത്തിലാണ് ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചത്. ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനം, അറബി ഭാഷയും സാഹിത്യവും, വൈദ്യം, ശാസ്ത്രം എന്നീ അഞ്ച് വിഭാഗങ്ങളിലാണ് പുരസ്കാരം. സെലക്ഷൻ കമ്മിറ്റി നിരവധി സെഷനുകൾ ചേർന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് അവാർഡ് ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽസബീൽ പറഞ്ഞു.
ഇസ്‌ലാമിക സേവനങ്ങൾക്കുള്ള അവാർഡ് രണ്ടുപേർക്കാണ് ലഭിച്ചത്. കൊറിയയിലെ ഫോറിൻ സ്റ്റഡീസിനായുള്ള മിയോങ്ജി, ഹാൻകുക്ക് സർവകലാശാലകളിലെ ഇസ്‌ലാമിക് സ്റ്റഡീസ് മുൻ പ്രഫസറും കൊറിയൻ ഇസ്‌ലാമിക് ഹിബ ഫണ്ട് ചെയർമാനുമായ ഡോ. ചോയ് യങ് കിൽ ഹാമിദ്, ഇസ്‌ലാമിക് സോളിഡാരിറ്റി ഫണ്ട് സ്ഥിര കൗൺസിൽ ചെയർമാനും ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് നൈജർ ട്രസ്റ്റി ബോർഡ് ചെയർമാനുമായ ശൈഖ് നാസർ ബിൻ അബ്ദുല്ല അൽസാബി എന്നിവരാണ് ഇസ്‌ലാമിക സേവനത്തിനുള്ള അവാർഡ് പങ്കിട്ടത്.
ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സുപ്രധാന ഭാഗങ്ങളെ കുറിച്ചുള്ള അറിവ് കൈമാറ്റം ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചതാണ് ഡോ. ചോയ് യങ് കിൽ ഹാമിദിനെ അവാർഡിന് അർഹനാക്കിയത്. ഖുർആന്റെ പരിഭാഷയുൾപ്പടെ നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങൾ കൊറിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനും അറബി ഭാഷാപഠനത്തിനും നിരവധി കോഴ്സുകളും പ്രഭാഷണങ്ങളും നടത്തി. ഏഷ്യാ ഭൂഖണ്ഡത്തിലെ പ്രമുഖ മതപ്രഭാഷകരിൽ ഒരാളായാണ് ഡോ. ഹാമിദ് കണക്കാക്കപ്പെടുന്നത്.
നിരവധി ചാരിറ്റബിൾ അസോസിയേഷനുകളിലും സ്ഥാപനങ്ങളിലും അംഗത്വത്തിലൂടെ ജീവകാരുണ്യ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതാണ് ശൈഖ് നാസർ ബിൻ അബ്ദുല്ല അൽസാബിയെ അവാർഡിന് അർഹനാക്കിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോൺഫറൻസുകളും ഫോറങ്ങളും സെമിനാറുകളും സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്തു. അതിന്റെ ഫലമായി നിരവധി ഇസ്‌ലാമിക കേന്ദ്രങ്ങൾ, സ്കൂളുകൾ, പരിശീലന കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, കുഴൽ കിണറുകൾ എന്നിവ ഒരുക്കുകയും ആയിരക്കണക്കിന് അനാഥരെ സംരക്ഷിക്കുകയും ചെയ്തു. നിരവധി ഡാമുകളും കാർഷിക പദ്ധതികളും ഒരുക്കി. ആഫ്രിക്കയിലെ പല ദരിദ്രർക്കും അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലം ലഭിച്ചു.
ഇസ്‌ലാമിക പഠനത്തിനുള്ള കിങ് ഫൈസൽ അവാർഡ് ബ്രിട്ടീഷുകാരനായ സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ പ്രഫസർ ഡോ. റോബർട്ട് ഹില്ലെൻബ്രാൻഡിന് നൽകാനാണ് തീരുമാനം. ‘ഇസ്‌ലാമിക് ആർക്കിടെക്ചർ’ എന്ന വിഷയത്തിലാണ് ഈ വർഷത്തെ പുരസ്‌കാരം. അറബി ഭാഷക്കും സാഹിത്യത്തിനുമുള്ള കിങ് ഫൈസൽ അവാർഡ് ‘ക്ലാസിക്കൽ അറബിക് ആഖ്യാനവും ആധുനിക സിദ്ധാന്തങ്ങളും’ എന്ന വിഷയത്തിൽ മൊറോക്കൻ പൗരനായ ഡോ. അബ്ദുൽ ഫത്താഹ് കിലിറ്റോക്കാണ്. റബാത്തിലെ മുഹമ്മദ് വി സർവകലാശാലയിലെ പ്രഫസറാണ് ഇദ്ദേഹം.
വൈദ്യശാസ്ത്രത്തിനുള്ള അവാർഡ് രണ്ട് പേർക്കാണ്. ‘പകർച്ചവ്യാധികളും വാക്‌സിൻ വികസിപ്പിക്കലും’ എന്ന വിഷയത്തിൽ അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ പ്രഫസറും അമേരിക്കൻ പൗരനുമായ ഡോ. ഡാൻ ഹൂൺ ബോറോക്കും ബ്രിട്ടനിലെ ഓക്‌സ്‌ഫഡ് യൂനിവേഴ്‌സിറ്റി പ്രഫസറും ബ്രിട്ടീഷ് പൗരയുമായ ഡോ. സാറാ കാതറിൻ ഗിൽബർട്ടിനുമാണ്. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ നിർണായകമായ വാക്സിനുകളുടെ പഠനത്തിനും വികസിപ്പിക്കലിനും ഗണ്യമായ സംഭാവനകൾ നൽകിയതിനാണ് അവാർഡ്.
ശാസ്ത്ര ശാഖയിൽ രസതന്ത്ര വിഷയത്തിൽ അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസറും അമേരിക്കൻ പൗരയുമായ ഡോ. ജാക്കി യി-റോ യിങ്, അമേരിക്കയിലെ നോർത്ത് വെസ്‌റ്റേൺ യൂനിവേഴ്‌സിറ്റിയിലെ പ്രഫസർ ഡോ. ചാഡ് അലക്‌സാണ്ടർ മെർകിൻ എന്നിവർ പുരസ്കാരത്തിന് അർഹരായി. പുരസ്കാര ജേതാക്കളെ കിങ് ഫൈസൽ അവാർഡ് ജനറൽ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ, നോമിനേഷൻ സംഘടനകൾ, സർവകലാശാലകൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിങ്ങനെ സഹകരിച്ച എല്ലാവർക്കും അവർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.