ഏഴ് കോടി റിയാൽ സംഭാവന നൽകി സൽമാൻ രാജാവും കിരീടാവകാശിയും
text_fieldsസൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
റിയാദ്: സൗദി ദേശീയ ജീവകാരുണ്യ പ്രവർത്തന നിധി ശേഖരണത്തിലേക്ക് സൽമാൻ രാജാവ് 40 ദശലക്ഷം റിയാലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ 30 ദശലക്ഷം റിയാലും സംഭാവന നൽകി. ‘ഇഹ്സാൻ’ പ്ലാറ്റ്ഫോമിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആരംഭിച്ച അഞ്ചാമത് ദേശീയ കാമ്പയിന്റെ ഭാഗമായാണ് സംഭാവന.
2021ൽ ‘ഇഹ്സാൻ’ പ്ലാറ്റ്ഫോം ആരംഭിച്ചതു മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഭരണനേതൃത്വത്തിൽനിന്ന് ഉദാരമായ സംഭാവനയാണ് ലഭിക്കുന്നത്. ഇഹ്സാൻ പ്ലാറ്റ്ഫോം കൃത്യമായ സാങ്കേതിക മാർഗങ്ങളിലൂടെ സംഭാവനകൾ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉയർന്ന വിശ്വാസ്യതയും സുതാര്യതയും പാലിക്കുന്നു. പ്രത്യേകിച്ച് റമദാൻ മാസത്തിൽ സംഭാവന പ്രക്രിയകളുടെ സുതാര്യതയും വേഗവും ഉറപ്പാക്കുകയും സമൂഹത്തിൽ യോജിപ്പിന്റെ മൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഉദാരമായ സംഭാവനകൾക്ക് ‘ഇഹ്സാൻ’ പ്ലാറ്റ്ഫോം സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. മാജിദ് അൽ ഖസബി നന്ദി രേഖപ്പെടുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തുടർച്ചയായ ഈ പിന്തുണ പ്രത്യേകിച്ച് റമദാനിൽ സാമൂഹിക ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നുവെന്നും അൽഖസബി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.