‘ദ കേരള സ്റ്റോറി’: വർഗീയത വളര്‍ത്തുന്ന കലകളെ കലയിലൂടെതന്നെ തകര്‍ക്കണം -കെ.പി.സി.സി മൈനോറിറ്റി വിഭാഗം സെമിനാര്‍
text_fieldsജിദ്ദ: നിഷ്പക്ഷ മനസ്സുകളില്പോലും പച്ചനുണയിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം കുത്തിനിറച്ച് അധികാരം പിടിക്കാനും ഉള്ളത് നിലനിര്‍ത്താനും ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന കുത്സിതശ്രമം പരാജയപ്പെടുത്താന്‍ സാഹോദര്യത്തിന്റെയും മതേതര ചിന്താധാരയുടെയും സന്ദേശം പകരുന്ന കലാ, സാഹിത്യ രചനകളും കാര്യക്ഷമമായ ബോധവത്കരണവും ഉണ്ടാകണമെന്നും അതിന് മതേതര, ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും ജിദ്ദയിൽ കെ.പി.സി.സി മൈനോറിറ്റി വിഭാഗം സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു.
‘ദ കേരള സ്റ്റോറി: ഒരു നുണക്കഥയുടെ കാണാപ്പുറങ്ങള്‍’ ശീര്‍ഷകത്തില്‍ കെ.പി.സി.സി മൈനോറിറ്റി വിഭാഗം വിവിധ മത, സാംസ്കാരിക, രാഷ്ട്രീയ സംഘടനാ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റേത് രാജ്യക്കാരേക്കാളും ഏറെ വിശ്വാസ്യതയുള്ള മലയാളികളുടെ മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി അവരെ സാമ്പത്തികമായി തകര്‍ക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢാലോചനയാണ് ‘ദ കേരള സ്റ്റോറി’ എന്ന നുണക്കഥ. കലാസൃഷ്ടികളെ നീചവും നികൃഷ്ടവുമായ രീതിയില്‍ അവതരിപ്പിക്കുന്നതിനെ നട്ടെല്ല് നിവര്‍ത്തിനിന്ന് ശക്തമായ ഭാഷയില്‍ ഒന്ന് അപലപിക്കാന്‍പോലും തയാറാവാത്ത സാംസ്കാരിക നായകര്‍ മലയാളിമനസ്സുകളെ നൊമ്പരപ്പെടുത്തുകയാണെന്ന് സെമിനാറില്‍ പങ്കെടുത്തവർ ഒരേ സ്വരത്തില്‍ പറഞ്ഞു. ഈ ക്ഷുദ്ര സിനിമക്ക് നികുതി ഇളവ് നല്കിയ ചില സംസ്ഥാന സര്‍ക്കാറുകള്‍ സത്യത്തിനും മൂല്യങ്ങള്‍ക്കും എതിരെയാണ് പ്രവര്‍ത്തിക്കുന്നത്.
ഫാഷിസ്റ്റ് ശക്തികളുടെ ലക്ഷ്യത്തിനനുസൃതമായി ‘ദ കേരള സ്റ്റോറി’ കേരളത്തിനും ഇന്ത്യക്കും പുറത്തായിരിക്കും കൂടുതല്‍ വർഗീയ ധ്രുവീകരണവും അപരവത്കരണവും സൃഷ്ടിക്കുക. പതിറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ സർവ മേഖലകളിലും പുരോഗതി പ്രാപിച്ച കേരളത്തെ കരിവാരിത്തേക്കുക എന്നതും ഈ സിനിമയുടെ ഒരു ലക്ഷ്യമാണ്. അതുകൊണ്ടുതന്നെയാണ് പ്രവാസലോകത്ത് ഈ സിനിമക്കെതിരെ എല്ലാ മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളും മാധ്യമപ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രതിഷേധ ശബ്ദമുയര്‍ത്തുന്നത്.
കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്മെന്റ് സംസ്ഥാന സെക്രട്ടറി കെ.സി. അബ്ദുറഹ്മാന് മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഇഖ്ബാല്‍ പൊക്കുന്ന് (ഒ.ഐ.സി.സി), അബൂബക്കര്‍ അരിമ്പ്ര (കെ.എം.സി.സി), സല്‍മാനുല്‍ ഫാരിസ് ദാരിമി (സമസ്ത ഇസ്ലാമിക് സെന്റര്‍), ശിഹാബ് സലഫി (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), മൗഷ്മി ശരീഫ് (ഒ.ഐ.സി.സി, വനിത വിങ്), നാസര്‍ ചാവക്കാട് (ഐ.ഡി.സി), സാദിഖലി തുവ്വൂര്‍ (ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം), ജലീല്‍ കണ്ണമംഗലം (24 ന്യൂസ്), സുല്‍ഫിക്കര്‍ ഒതായി (അമൃത ന്യൂസ്), നസീര്‍ വാവക്കുഞ്ഞ്, നാസര്‍ വെളിയങ്കോട് (സൗദി ഇന്ത്യന്‍ അസോസിയേഷന്), സിയാദ് അബ്ദുല്ല (അഭിനേതാവ്), പ്രിന്സാദ് കോഴിക്കോട് (ഫോക്കസ്, ജിദ്ദ), അഹ്സാബ് വര്‍ക്കല, ശ്രീജിത്ത് കണ്ണൂര്‍, സഹീര്‍ മാഞ്ഞാലി (ഒ.ഐ.സി.സി) തുടങ്ങിയവര്‍ സംസാരിച്ചു.
സി.എം. അഹമ്മദ് ആക്കോട് സ്വാഗതവും മൈനോറിറ്റി ഡിപ്പാർട്മെന്റ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി മുജീബ് പാക്കട നന്ദിയും പറഞ്ഞു. ഹക്കീം പാറക്കല്‍, ഹുസൈന് ചുള്ളിയോട്, അഷ്റഫ് വടക്കേകാട്, നൗഷീര്‍ കണ്ണൂര്‍, നസീര്‍ സൈന്‍, നാസര്‍ കോഴിത്തൊടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.