പുതിയ പദ്ധതികളിലേക്ക് ലക്ഷം കോടി റിയാൽ- പൊതുനിക്ഷേപ നിധി ഗവർണർ
text_fieldsജിദ്ദ: പ്രാദേശിക തലത്തിലെ പുതിയ പദ്ധതികളിലേക്ക് ലക്ഷം കോടി റിയാൽ ഒഴുക്കുമെന്ന് സൗദി പൊതുനിക്ഷേപ നിധി (പി.ഐ.എഫ്) ഗവർണർ യാസിർ അൽറുമയാൻ പറഞ്ഞു. പി.ഐ.എഫ് സംഘടിപ്പിച്ച ‘സ്വകാര്യ മേഖല ഫോറം’ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
നിധിയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയും പിന്തുണക്കാരുമാണ് സ്വകാര്യ മേഖല. അവയുടെ പങ്ക് വർധിപ്പിക്കാൻ നിധി ആഗ്രഹിക്കുന്നതായും അൽറുമയാൻ കൂട്ടിച്ചേർത്തു. കമ്പനികളുടെ മൂലധനം വർധിപ്പിച്ച് കരാർ മേഖലയിലെ നാല് പ്രമുഖ ദേശീയ കമ്പനികളിലായി ഏകദേശം 500 കോടി റിയാൽ നിധി നിക്ഷേപിച്ചിട്ടുണ്ട്. ‘വിഷൻ 2030’ ലക്ഷ്യം കൈവരിക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും സ്വകാര്യ മേഖലയെ ഉൾപ്പെടുത്താനും അതിന്റെ പങ്ക് വർധിപ്പിക്കാനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വളരെയധികം ശ്രദ്ധചെലുത്തുന്നുണ്ട്.
നവീകരണത്തെയും സാമ്പത്തിക വൈവിധ്യവത്കരണത്തെയും അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. 2030 ആകുമ്പോഴേക്കും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന 40 ശതമാനത്തിൽനിന്ന് 65 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്നതായും ഗവർണർ പറഞ്ഞു. ദേശീയ വികസനത്തെ പിന്തുണക്കുക എന്നത് പൊതുനിക്ഷേപ നിധി തന്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ്.
രാജ്യത്തെ 13 തന്ത്രപ്രധാന മേഖലകളുടെ വികസനത്തിന് നിധി ഒരുതന്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിവിധ മേഖലകൾ വികസിപ്പിക്കാൻ അത് ഉപയോഗപ്പെടുത്തി. സ്വകാര്യ മേഖലയെ എല്ലാ മേഖലകളിലും നിക്ഷേപകനായും പങ്കാളിയായും വിതരണക്കാരനായും ഉൾപ്പെടുത്താനുള്ള വ്യക്തമായ സംവിധാനം സ്ഥാപിക്കാൻ നിധി തയാറാണെന്നും അൽറുമയാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.