2023ലെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന്
text_fieldsയാംബു: ജ്യോതിശാസ്ത്രത്തിലും വാനനിരീക്ഷണത്തിലും തൽപരരായവർക്ക് ഈ വർഷം അവസാനമായി സംഭവിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണ പ്രതിഭാസം ശനിയാഴ്ച സൗദിയിലും ദൃശ്യമാകുമെന്ന് ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എൻജി. മാജിദ് അബു സഹ്റ പറഞ്ഞു. രാത്രി 10.35നും 11.52നും ഇടയിൽ നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണ പ്രതിഭാസം ഒരു മണിക്കൂർ 17 മിനിറ്റ് നീളും. ഭാഗിക ഗ്രഹണം ആരംഭിച്ച് 39 മിനിറ്റിനുശേഷം രാത്രി 11.14ന് ഏറ്റവും നല്ല ആകാശക്കാഴ്ചയൊരുക്കുമെന്നും 10 മിനിറ്റിനുശേഷം ചന്ദ്രൻ പതിയെ രൂപമാറ്റം പ്രാപിക്കുന്നതായി കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക ഉപകരണങ്ങളോ സാമഗ്രികളോ ഉപയോഗിക്കാതെ നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ഭാഗിക ചന്ദ്രഗ്രഹണം കാണാൻ എളുപ്പമാണെങ്കിലും ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിച്ച് ചന്ദ്രന്റെ വിവിധ രൂപങ്ങൾ നന്നായി കാണാൻ കഴിയും.സൂര്യഗ്രഹണത്തിൽനിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ അവ കണ്ണിനെ ബാധിക്കില്ലെന്നും സുരക്ഷ മുൻകരുതലുകൾ എടുക്കേണ്ട ആവശ്യമില്ലെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.
ഏഷ്യ, റഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, അന്റാർട്ടിക്ക, ആസ്ട്രേലിയ ഉൾപ്പെടെ ലോകമെമ്പാടും ശനിയാഴ്ചയിലെ ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യനും ഭൂമിയും ചന്ദ്രനും യഥാക്രമം നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി ക്രമീകരിക്കപ്പെടുകയൂം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലുണ്ടാവുന്ന നേരിയ മാറ്റങ്ങളെ തുടർന്ന് ഭൂമിയുടെ നിഴൽ പതിക്കുന്നതിലും മാറ്റങ്ങളുണ്ടാവാറുണ്ട്.
ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ്ക്കാതെ ഒരു വശത്തുകൂടി പ്രവേശിച്ച് കടന്നുപോകുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം നിരീക്ഷിക്കാൻ വിവിധ രാജ്യങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും അത്യാധുനിക ദൂരദർശിനികളും ഒരുക്കി കാത്തിരിക്കുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞരും വാനനിരീക്ഷകരും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.