നിയമക്കുരുക്കിലകപ്പെട്ട അവശനായ മലയാളി കുഞ്ഞിമുഹമ്മദ് നാടണഞ്ഞു
text_fieldsയാംബു: നിയമക്കുരുക്കിൽ പെട്ട് അഞ്ചുവർഷമായി നാട്ടിൽ പോകാൻ കഴിയാതെ അവശനായ മലയാളി, സന്നദ്ധ പ്രവർത്തകരുടെ ഇടപെടൽ മൂലം ജന്മനാട്ടിലെത്തി.
നാലു പതിറ്റാണ്ട് കാലമായി പ്രവാസിയായിരുന്ന മലപ്പുറം വൈരങ്കോട് കൈതക്കര സ്വദേശി കുന്നത്ത് കുഞ്ഞിമുഹമ്മദ് (62) ആണ് കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളുടെയും മറ്റു സുമനസ്സുകളുടെയും കാരുണ്യത്തിൽ നാടണഞ്ഞത്. കുഞ്ഞിമുഹമ്മദ് നേരത്തേ ദമ്മാമിൽ നല്ല നിലയിൽ ബിസിനസ് നടത്തുകയായിരുന്നു. അതിനിടയിലുണ്ടായ സാമ്പത്തിക ബാധ്യതയിൽ ബിസിനസ് ഒഴിവാക്കേണ്ടിവന്നു. പിന്നീട് യാംബുവിലെത്തിയ അദ്ദേഹം സെക്യൂരിറ്റിയായി ജോലിചെയ്തെങ്കിലും രണ്ടുവർഷമായി ശമ്പളം കിട്ടാത്ത അവസ്ഥയിൽ ദുരിതത്തിലായി. കെ.എം.സി.സി നേതാക്കളായ നിയാസ് പുത്തൂർ, അയ്യൂബ് എടരിക്കോട്, മാമുക്കോയ ഒറ്റപ്പാലം, അബ്ദുൽ കരീം പുഴക്കാട്ടിരി, അലിയാർ മണ്ണൂർ, അഷ്റഫ് കല്ലിൽ, അബ്ദുറസഖ് നമ്പ്രം, ഷറഫു പലേരി, ആരിഫ് ചാലിയം എന്നിവർ ഇടപെടുകയും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ച് അദ്ദേഹത്തിന് വേണ്ട പരിചരണം നൽകുകയും ചെയ്തു.
യാംബുവിലെത്തിയ കുഞ്ഞിമുഹമ്മദിന് വേണ്ട ഭക്ഷണവും മരുന്നും മറ്റു സൗകര്യങ്ങളും നൽകാൻ ഐ.സി.എഫ് മദീന പ്രൊവിൻസ് ജനറൽ സെക്രട്ടറി മുസ്തഫ കുന്നത്തിന്റെ നേതൃത്വത്തിൽ ഐ.സി.എഫ് പ്രവർത്തകർ നേരത്തേ വേണ്ട സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
യാംബുവിലെ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗങ്ങളും കെ.എം.സി.സി നേതാക്കളുമായ അബ്ദുൽ കരീം താമരശ്ശേരി, സിറാജ് മുസ്ലിയാരകത്ത്, സ്വദേശിയായ അലി ബിൻ മുഹമ്മദ് അൽ അംരി എന്നിവരുടെ ഇടപെടലാണ് ഫലം കണ്ടത്.
സുമനസ്സുകളായ സന്നദ്ധ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് കുഞ്ഞിമുഹമ്മദ് ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ വ്യാഴാഴ്ച നാട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.