മെട്രോ ബസ് സ്റ്റേഷനിൽ അന്തിയുറങ്ങിയ ഇന്ത്യൻ ഇടയൻ നാടണഞ്ഞു
text_fieldsറിയാദ്: മൂന്ന് ആഴ്ചേയാളം റിയാദിലെ മെട്രോ ബസ് സ്റ്റേഷനിൽ അന്തിയുറങ്ങി ഒടുവിൽ സാമൂഹിക പ്രവർത്തകർ ഏറ്റെടുത്ത ഇന്ത്യൻ ഇടയൻ നാട്ടിലേക്ക് വിമാനം കയറി. ഉത്തർപ്രദേശിലെ കുണ്ട സ്വദേശി രാഹുൽ (33) ആണ് മലയാളി സാമൂഹികപ്രവർത്തകരുടെ തുണയിൽ നാടണഞ്ഞത്.
എട്ടു മാസം മുമ്പാണ് സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ അറാറിൽ ഒട്ടകങ്ങളെ പരിചരിക്കുന്ന ജോലിക്കായി ഇയാൾ വന്നത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയാത്ത രാഹുലിനെ സ്പോൺസർ മൂന്ന് മാസത്തിനു ശേഷം ഫൈനൽ എക്സിറ്റ് അടിച്ച് ഒരു വാഹനത്തിൽ കയറ്റി റിയാദിലേക്ക് വിടുകയായിരുന്നു. ഭാഷ അറിയാത്തതും കോവിഡും ആയതിനാൽ മറ്റാരിൽ നിന്നും സഹായം ലഭിക്കാതെവന്നതിനാൽ റിയാദ് മെട്രോ ബസ് സ്റ്റേഷനിൽ മൂന്ന് ആഴ്ചയോളം കഴിച്ചുകൂട്ടി. ഒടുവിൽ വിവരമറിഞ്ഞ പ്രവാസി സാംസ്കാരിക വേദി പ്രവർത്തകനായ നിഹ്മത്തുല്ല വിഷയത്തിൽ ഇടപെടുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.
നാല് മാസത്തോളം ഭക്ഷണച്ചെലവ് പ്രവാസി വഹിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ താമസിക്കാൻ ഹോട്ടലിൽ സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ ജരീർ മെഡിക്കൽസും സൗജന്യമായി ചെയ്തുകൊടുത്തു. എംബസി ഉദ്യോഗസ്ഥൻ ശ്യാം സുന്ദർ വിഷയത്തിൽ നിരന്തരം ഇടപെടുകയും വിസ നൽകിയ ഏജൻറിൽനിന്നുതന്നെ വിമാനടിക്കറ്റ് തരപ്പെടുത്തുകയും ചെയ്തു. ഒടുവിൽ എട്ടുമാസത്തെ പ്രവാസം അവസാനിപ്പിച്ച് വെള്ളിയാഴ്ച റിയാദിൽ നിന്ന് ലഖ്നോയിലേക്കുള്ള ഗോഎയർ ചാർട്ടേഡ് വിമാനത്തിൽ യാത്ര പുറപ്പെട്ടു. രാഹുലിനെ ഏറ്റെടുത്തതു മുതൽ യാത്ര തിരിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, നിഹ്മത്തുല്ല, ബഷീർ രാമപുരം, ശിഹാബ് കുണ്ടൂർ എന്നിവർ രംഗത്തുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.