മന്ത്രി വി. മുരളീധരൻ ഇന്ത്യൻ സ്കൂളിലെ ക്യാമ്പ് സന്ദർശിച്ചു
text_fieldsജിദ്ദയിലെ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗത്തിൽ ഒരുക്കിയ താൽക്കാലിക താമസസൗകര്യങ്ങൾ കാണാൻ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എത്തിയപ്പോൾ
ജിദ്ദ: സുഡാനിൽ നിന്ന് ഒഴിപ്പിച്ചുകൊണ്ടുവരുന്ന ഇന്ത്യക്കാരെ പാർപ്പിക്കാൻ ജിദ്ദയിലെ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗത്തിൽ ഒരുക്കിയ താൽക്കാലിക താമസസൗകര്യങ്ങൾ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. കേന്ദ്രത്തിലെ സൗകര്യങ്ങൾ മന്ത്രി നേരിട്ടുകണ്ട് വിലയിരുത്തി. കിടക്കകൾ, അനുബന്ധ സൗകര്യങ്ങൾ, ടോയ്ലറ്റുകൾ, മെഡിക്കൽ സൗകര്യങ്ങൾ, വൈഫൈ, ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയുൾപ്പെടെ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ‘ഓപറേഷൻ കാവേരി’ രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നതിന് ചൊവ്വാഴ്ച ഉച്ചക്കാണ് വിദേശകാര്യ സഹമന്ത്രി ജിദ്ദയിലെത്തിയത്.
സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും കൺട്രോൾ റൂം സന്ദർശിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സുഡാനിൽനിന്ന് കപ്പലിലും വിമാനങ്ങളിലുമായി ആളുകൾ എത്തിത്തുടങ്ങിയത്. ഇതുവരെ 561 പേരെത്തി. അവരെല്ലാം ഈ ക്യാമ്പിലാണ് തങ്ങുന്നത്. അതിൽ 367 പേർ ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു.
ഒഴിപ്പിക്കൽ നടപടി തുടരുന്നതിനാൽ ഇനിയും നിരവധി ഇന്ത്യക്കാർ സുഡാനിൽനിന്ന് ജിദ്ദയിലെത്തും. അതുവരെ ക്യാമ്പ് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗത്തിന് അവധി നൽകിയിരിക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.