സ്‌കൂൾ സാമഗ്രികളുടെ വില നിരീക്ഷിക്കുമെന്ന് വാണിജ്യ മന്ത്രാലയം; അന്യായ വർധനയെങ്കിൽ നടപടി
text_fieldsബുറൈദ: രണ്ട് കോവിഡ് വർഷങ്ങൾക്ക് ശേഷം സ്‌കൂളുകൾ സജീവമായ സാഹചര്യത്തിൽ പഠനസാമഗ്രികൾ അടക്കമുള്ളവക്ക് അന്യായ വില ഈടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ നിരീക്ഷണം ശക്തമാക്കിയതായി സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു. സ്‌കൂൾ സാമഗ്രികൾ വിൽക്കുന്ന കടകൾ, സ്റ്റേഷനറി സ്റ്റോറുകൾ, പുസ്തക ശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ വിലനിലവാരം നിരീക്ഷിക്കുന്നതിന് ഇതിനകം രാജ്യത്തുടനീളം 3084 സന്ദർശനങ്ങൾ നടത്തിയതായും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നതിൽ വീഴ്‌ച വരുത്തുകയും അന്യായ വില ഈടാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. മന്ത്രാലയത്തിന്റെ മോണിറ്ററിങ് ടീം സ്കൂൾ സാധനങ്ങളുടെ ലഭ്യതയും വിലയും പരിശോധിക്കുകയും ഓരോ ഉൽപ്പന്നത്തിലും വിലകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്തു വരികയാണ്.
ഷെൽഫിലെ സാധനങ്ങളുടെ വില അക്കൗണ്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമല്ലെന്ന് ടീമുകൾ പരിശോധിച്ചു ഉറപ്പ് വരുത്തും. അമിത ലാഭമെടുത്ത് ഉപഭോക്താക്കളെ വഞ്ചിക്കുന്നില്ലെന്നും വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്നില്ലെന്നും ബോധ്യപ്പെടും. ഇതുവരെ നടന്ന പരിശോധനകളിൽ 27 നിയമലംഘനങ്ങൾ കണ്ടെത്തിയതായും അത്തരം സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.
സ്‌കൂൾ സാമഗ്രികൾക്കും പുസ്തകങ്ങൾക്കും അമിതവില ഈടാക്കുന്നതടക്കമുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ 'ബലാഗ് തിജാരി' ആപ്പ് വഴിയോ അല്ലെങ്കിൽ 1900 എന്ന നമ്പറിലോ അറിയിക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോടും ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.