പൈതൃകപെരുമയിൽ അൽഉലയിലെ മൺവീടുകൾ
text_fieldsഅൽഉലയിൽ പഴയ നാഗരികതയുടെ പൈതൃകത്തിന്റെ പ്രതീകമായി നിലനിൽക്കുന്ന
മൺവീടുകൾ (ഫോട്ടോ: എബി തോമസ് കട്ടത്തറ)
തബൂക്ക്: മദീന പ്രവിശ്യയിലെ അൽഉലയിൽ പഴയ നാഗരികതയുടെ പ്രതീകമായി കാലത്തെ അതിജീവിക്കുന്ന മൺവീടുകൾ സന്ദർശകരെ ആകർഷിക്കുന്നു. നൂറ്റാണ്ടുകളായി അൽഉല മേഖലയിലെ മൺവീടുകൾ അതിന്റെ പ്രൗഢിയും അതുല്യമായ വാസ്തുവിദ്യയും കൊണ്ട് തലയുയർത്തി നിൽക്കുകയാണ്.
അറേബ്യൻ ജനതയുടെ പൂർവികർ ജീവിച്ചിരുന്ന മഹിതമായ ഭൂതകാലത്തിന്റെ ചരിത്രവും അവരുടെ നാൾവഴികളുടെ തുടിക്കുന്ന കഥകളും പോരാട്ട ചരിതവുമെല്ലാം പുതുതലമുറക്ക് കൈമാറാൻ ഈ ശേഷിപ്പുകൾ ഉപകരിക്കുന്നു.
പഴമയുടെ പെരുമ വിളിച്ചോതുന്ന ഓരോ മൺവീടും പരമ്പരാഗത വാസ്തുവിദ്യയുടെ വിസ്മയ കാഴ്ചയാണ് ഒരുക്കുന്നത്. പ്രദേശത്തെ പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുന്ന രീതിയിലുള്ള നിർമിതിയാണ് ഓരോ വീടിന്റെയും.
കല്ല്, കളിമണ്ണ്, മരം എന്നിവയുൾപ്പെടെ തദ്ദേശീയമായി ലഭിക്കുന്ന വസ്തുക്കളുപയോഗിച്ചാണ് നിർമാണം. അടിത്തറ മുതൽ മേൽക്കൂര വരെ നിർമാണത്തിൽ അന്നത്തെ വാസ്തുനിർമാണ ജോലിക്കാരുടെ വൈദഗ്ദ്യവും അർപ്പണബോധവും പ്രകടമാണ്. പുരാതന അറേബ്യയുടെ നേർചിത്രം പുനർജനിച്ച അനുഭവമാണ് സന്ദർശകർക്ക് പുരാതന അൽഉലയിലെ ഓരോ നിർമിതികളും പകർന്നുനൽകുന്നത്.
കെട്ടിടച്ചുവരുകൾ ഇഷ്ടികകളും ഇടനാഴികകളും മുറികളും മരംകൊണ്ടും നിർമിച്ചതാണ്. മേൽക്കൂരയും വാതിലുകളും ജനലുകളുമെല്ലാം പുളിമരവും ഈന്തപ്പനയും കൊണ്ടുള്ളതാണ്. നൂറുകണക്കിന് വീടുകളാണ് അവശേഷിക്കുന്നത്.
ഒരു കോട്ടപോലെ ഈ വീടുകളെല്ലാം പരസ്പരം ചേർന്നാണിരിക്കുന്നത്. അന്നത്തെ മനുഷ്യർ തുടർന്നുവന്ന കെട്ടുറപ്പുള്ള സാമൂഹിക ജീവിതത്തിന്റെ നിദർശനമാണിത്. 12ാം നൂറ്റാണ്ടിലാണ് അൽഉല നാഗരികത ആവിർഭവിച്ചതെന്ന് അറബ് ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നു. അറബ് വ്യാപാരികളുടെ പൗരാണിക യാത്രാപാതയിലെ ഇടത്താവളം കൂടിയായിരുന്നു അൽഉല.
ദമസ്കസിൽനിന്ന് മക്കയിലേക്കുള്ള ഹജ്ജ് യാത്രയിലെ ഇടത്താവളമായും അൽഉല വർത്തിച്ചു. ഏഴുനൂറ്റാണ്ടെങ്കിലും പഴക്കമുള്ളവയാണ് വീടുകളും മറ്റു കെട്ടിടങ്ങളും പള്ളികളും മാർക്കറ്റുകളുമെല്ലാം. ജലസമൃദ്ധിയും വളക്കൂറുമുള്ള കൃഷിഭൂമിയായിരുന്നു ഇവിടുത്തേത്.
അതുകൊണ്ടാണ് മനുഷ്യർ ഇവിടെ ഒരുമിച്ചുകൂടി ജീവിക്കാൻ തുടങ്ങിയത്. മദീനാപ്രവിശ്യയിലെ വടക്കുഭാഗത്ത് 400 കിലോമീറ്റർ ദൂരത്താണ് അൽഉല സ്ഥിതിചെയ്യുന്നത്. പൗരാണികകാലത്ത് ശുദ്ധജലം സമൃദ്ധമായി ഒഴുകിയ രണ്ട് അരുവികൾ ഇവിടെയുണ്ടായിരുന്നെന്ന് ചരിത്രം പറയുന്നു.
ഈ അരുവികളുടെ ഓരങ്ങളിൽ ഉയരംകൂടിയ ഈന്തപ്പനകൾ ധാരാളം ഉണ്ടായിരുന്നുവത്രെ. ഇത് സൂചിപ്പിച്ചാണ് ഉയരം കൂടിയത് എന്നർഥം കിട്ടുന്ന ‘അൽഉല’ എന്ന നാമം ഈ പ്രദേശത്തിന് ലഭിച്ചതെന്നാണ് ചരിത്രം.
2008ൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ സൗദിയിൽനിന്ന് ആദ്യം ഇടംനേടിയ പൗരാണികകേന്ദ്രം കൂടിയാണ് അൽഉല. മദാഇൻ സ്വാലിഹിലേക്ക് ഇവിടെനിന്ന് 22 കിലോമീറ്റർ ദൂരമാണുള്ളത്. മദാഇൻ സ്വാലിഹ് കാണാനെത്തുന്നവർ അൽഉലയിലെ ഈ പൈതൃക നഗരവും സന്ദർശിക്കാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.