ചരിത്രത്തിലേക്ക് വാതിലുകൾ തുറന്നു മുറബ്ബ കൊട്ടാരം
text_fieldsമുറബ്ബ കൊട്ടാരം
റിയാദ്: സൗദിയുടെ രാഷ്ട്രപിതാവായ അബ്ദുൽ അസീസ് രാജാവിന്റെ റിയാദിലെ മുറബ്ബ കൊട്ടാരം സന്ദർശകർക്കായി തുറന്നു. പഴയ കൊട്ടാരം നവീകരിച്ചാണ് വീണ്ടും കാഴ്ചക്കാർക്കായി തുറന്നത്. രാവിലെ 10 മുതൽ ആറു വരെയാണ് സാധാരണ സന്ദർശന സമയമെങ്കിലും റമദാനിൽ എല്ലാ ദിവസവും തറാവീഹ് നമസ്കാരത്തിന് ശേഷമാണ് സന്ദർശകരെ സ്വീകരിച്ചത്.
രാത്രി 12 വരെ പ്രവർത്തിക്കുന്ന കൊട്ടാരത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ബത്ഹയിലെ മ്യൂസിയം പള്ളിയോട് ചേർന്നുള്ള പഴയകാല വസതിയാണ് പൊതുജനങ്ങൾക്കും ചരിത്രാന്വേഷികൾക്കുമായി റമദാനിൽ തുറന്നത്.രാജാവ് ഉപയോഗിച്ചിരുന്ന സാധനങ്ങൾ, അത്യപൂർവ ചിത്രങ്ങൾ, പെയിന്റിങ്ങുകൾ, കൗതുക വസ്തുക്കൾ എന്നിവ കാണാം.രാജാവും മറ്റ് ലോകനേതാക്കളും പങ്കെടുത്ത ചരിത്രനിമിഷങ്ങൾ അനാവരണം ചെയ്യുന്നതാണ് ഓരോ കാഴ്ചകളും.
കൊട്ടാരത്തിലെ ചരിത്രശേഷിപ്പുകൾ
രാജകൽപനകൾ, വാർത്താവിനിമയത്തിനുപയോഗിച്ച ഉപകരണങ്ങൾ, അതിഥികളെ സ്വീകരിച്ച പ്രത്യേക മജ്ലിസുകളടക്കം നിരവധി കഥപറയുന്ന ശേഷിപ്പുകളുണ്ട്. ആധുനിക സൗദിയുടെ ശിൽപി അബ്ദുൽ അസീസ് രാജാവിന്റെ ജീവിതവും രാജ്യത്തിന്റെ പിറവിയും തുടർന്നുള്ള പ്രയാണവുമെല്ലാം ഗ്രഹിക്കാൻ സഹായകരമാണ് കൊട്ടാരത്തിലെ പ്രദർശന വസ്തുക്കൾ.
1902ൽ റിയാദ് കീഴടക്കി, 1922ൽ നജ്ദും 1925ൽ ഹിജാസും പിടിച്ചടക്കിയ അബ്ദുൽ അസീസ് രാജാവ്, 1932ലാണ് ഈ പ്രദേശങ്ങളെയെല്ലാം ഏകോപിപ്പിച്ച് ഇന്നത്തെ സൗദി അറേബ്യ രൂപപ്പെടുത്തിയത്.1938 മുതൽ സൗദി അറേബ്യയിലെ എണ്ണപര്യവേഷണത്തിന് മുൻകൈയെടുത്ത ഇദ്ദേഹം രണ്ടാം ലോകയുദ്ധത്തിന് ശേഷം വ്യാപകമായ ഖനനത്തിനും നേതൃത്വം നൽകി. സംഭവ ബഹുലമായ ചരിത്രത്തിന്റെ വാങ്മയ ചിത്രങ്ങൾ മുറബ്ബയിലെ ഈ പഴയ കൊട്ടാരത്തിൽ കാണാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.