‘നിയോം’; മാനവരാശിക്ക് സൗദിയുടെ സമ്മാനം -സി.ഇ.ഒ
text_fieldsറിയാദ്: സൗദി അറേബ്യ മനുഷ്യരാശിക്ക് നൽകുന്ന സമ്മാനമാണ് നിർദിഷ്ട ‘നിയോം’ നഗരമെന്ന് സി.ഇ.ഒ നദ്മി അൽ നാസർ പറഞ്ഞു. നിരവധി നിക്ഷേപ അവസരങ്ങളും തൊഴിൽ സാധ്യതകളും ഒരുക്കുന്ന നിയോം ഇതുവരെ പരിചയമില്ലാത്ത നഗര സങ്കൽപത്തെ ലോകത്തിന് മുന്നിൽ സാക്ഷാത്കരിക്കും. രണ്ടാമത് റിയാദ് മുനിസിപ്പൽ ഇൻവെസ്റ്റ്മെൻറ് ഫോറം സംഘടിപ്പിച്ച ‘ഫുറാസ്’ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 100 ശതമാനം ശുദ്ധമായ ഊർജ സംവിധാനത്തിന് കീഴിൽ ജീവിക്കുന്ന 90 ലക്ഷം ജനങ്ങളെ നിയോം ഉൾക്കൊള്ളുമെന്ന് അൽ നാസർ പറഞ്ഞു.
മേഖലയുടെ വിഭവങ്ങൾ ഉപയോഗപ്പെടുത്തി സമ്പൂർണ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരമാണ് നിയോമിൽ നടപ്പാക്കുക. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ സ്വാധീനം ചെലുത്തുന്നതും സാമ്പത്തിക നഗരമായി മാറുന്നതുമായ അതുല്യമായ നിക്ഷേപത്തെയാണ് നിയോം ആകർഷിച്ചുകൊണ്ടിരിക്കുന്നതെന്ന് അൽ നാസർ വിശദീകരിച്ചു.
സമൃദ്ധിയുടെയും സുസ്ഥിരതയുടെയും ഒരു പുതിയ മാതൃക നിയോം നൽകും. പ്രകൃതിയെയും മനുഷ്യരെയും കണക്കിലെടുക്കാതെ യന്ത്രങ്ങൾക്കും വാഹനങ്ങൾക്കും തെരുവുകൾക്കുമായി നിർമിച്ച പരമ്പരാഗത നഗര സങ്കൽപങ്ങളെ മാറ്റിമറിക്കുന്ന ഒരു നഗരം രൂപപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനസമൂഹം നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ അടക്കമുള്ള വിവിധ വെല്ലുവിളികളെ നിയോം പ്രതിരോധിക്കും. അവരുടെ ക്ഷേമം, ആരോഗ്യം എന്നിവക്ക് പുതിയ പരിഹാരങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. വിവരസാങ്കേതിക വിദ്യയും നിർമിതബുദ്ധിയും ഒത്തുചേരുന്ന നൂതന ആവിഷ്കാരങ്ങളാണ് ലോകം കാണാനിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗങ്ങളിൽ നഗരത്തിലെ താമസക്കാരുമായും നിക്ഷേപകരുമായും സംവദിക്കും.
നഗര സേവനങ്ങളുടെ നെടുംതൂണായി ഉയർന്ന കൃത്യതയുള്ള സ്മാർട്ട് സംവിധാനങ്ങൾ ഒരുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായിരിക്കും നിയോമെന്നും നദ്മി അൽ നാസർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.