‘ജാമോർ’ ഏറ്റവും വലിയ ആഡംബര തീരദേശ പാർപ്പിട കേന്ദ്രം പ്രഖ്യാപിച്ച് നിയോം
text_fieldsറിയാദ്: നിയോം പ്രദേശത്ത് ഏറ്റവും വലിയ ആഡംബര തീരദേശ പാർപ്പിട കേന്ദ്രം ‘ജാമോർ’എന്ന പേരിൽ ഒരുക്കുന്നതായി നിയോം വ്യക്തമാക്കി. ഗൾഫ് അഖബ തീരമായ കടൽ അനുഭവങ്ങളുടെ സവിശേഷമായ പ്രദേശത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാർപ്പിട സമുച്ചയം ഭാവി ജീവിത നിലവാരം ഏറ്റവും ഉയർന്ന രീതിയിലാക്കാൻ അവസരമുണ്ടാക്കും. നൗക പ്രേമികൾക്കും വിനോദവും സാഹസികതയും ആഗ്രഹിക്കുന്നവർക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ആഡംബര തീരദേശ പാർപ്പിട കേന്ദ്രവുംകൂടിയാണിത്. നവീകരണവും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയോമിന്റെ പ്രതിബദ്ധതയുടെ മൂർത്തീഭാവമാണ്ഈ പദ്ധതി. ആഴക്കടലിനെക്കുറിച്ചുള്ള പഠനത്തിനായി അത്യാധുനിക ഗവേഷണ കേന്ദ്രവും ലോകോത്തര ബോർഡിങ് സ്കൂളും പദ്ധതിയിലുൾപ്പെടും. ലോകമെമ്പാടുമുള്ള ആഡംബര നൗകകളെ സ്വാഗതം ചെയ്യുന്നതിനു നൂതന രൂപകൽപനയിലുള്ള ഒരു മറീന ജാമോറിന്റെ മധ്യത്തിലുണ്ടാകും.
മറീനക്ക് ചുറ്റുമാണ് പാർപ്പിട കേന്ദ്രം ഒരുക്കുന്നത്. ഇതിൽ 6000ത്തിലധികം താമസക്കാർക്ക് ഉൾക്കൊള്ളാനാകും. അഖബ ഉൾക്കടലിന്റെ തീരത്ത് ചുറ്റുമുള്ള വൈവിധ്യമാർന്ന പ്രകൃതിദത്ത ഭൂപ്രദേശങ്ങൾ തമ്മിൽ തികഞ്ഞ ഐക്യം കൈവരിക്കുന്ന ഒരു പരിതസ്ഥിതിയിലാണ് പാർപ്പിട കേന്ദ്രം ഒരുക്കുന്നത്. മറീനയെ അഭിമുഖീകരിക്കുന്ന 500 അപ്പാർട്ടുമെന്റുകളും ഏകദേശം 700 വില്ലകളും ‘ജാമോറി’ൽ ഉൾപ്പെടും. ഇവയിലെല്ലാം ഒരു സ്വകാര്യ മറീനയും വാട്ടർഫ്രണ്ടിലേക്കെളുപ്പത്തിലുള്ള പ്രവേശനവുമുണ്ടാകും. കൂടാതെ 350 മുറികളും സ്യൂട്ടുകളുമുള്ള രണ്ട് വ്യത്യസ്ത ഹോട്ടലുകളും പദ്ധതിയിലുണ്ട്. അതിഥികൾക്ക് പ്രകൃതിദൃശ്യങ്ങളും ഏറ്റവും പുതിയ തീരദേശ ഹോസ്പിറ്റാലിറ്റി സേവനങ്ങളും വിവിധ കായിക വിനോദങ്ങളും ആസ്വദിക്കാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതാണിത്.
ജാമേറിന്റെ തനതായ വാസ്തുവിദ്യാ രൂപകൽപനയുമായി ബീച്ചിലെ ജലം ഇഴചേർന്നിരിക്കുന്നവിധത്തിലാണിത് നടപ്പിലാക്കുക. സ്വർണനിറ മണലുകൾ അഖബ ഉൾക്കടലിലെ നീല ജലവുമായി സംഗമിക്കും. ജീവിതത്തിനും വിനോദസഞ്ചാരത്തിനും പര്യവേക്ഷണത്തിനും സമൃദ്ധിക്കും അനുയോജ്യമായ ആഡംബരവും അനുയോജ്യവുമായ സ്ഥലമായിരിക്കും ജാമോർ പാർപ്പിട കേന്ദ്രം. പദ്ധതിയുടെ കേന്ദ്രബിന്ദുവാണ് മറീന. ‘ജാമോർ’പ്രദേശം അതിന്റെ ഹൃദയമിടിപ്പാണ്. മറീനയിൽ ഏറ്റവും വലിയ ബോട്ട് ജെട്ടികൾക്ക് മുകളിൽ 1.5 കിലോമീറ്റർ നീളമുള്ള മേൽക്കൂരയുണ്ട്. ബോട്ട് ഉടമകൾക്ക് വർഷം മുഴുവനും സംരക്ഷണവും താമസക്കാർക്കും മറീന സന്ദർശകർക്കും ഒരു സങ്കേതവും നൽകുന്നതിനാണിത്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര നൗകകളെ സ്വാഗതം ചെയ്യുകയും വിനോദ, സാഹസിക പ്രേമികളെ ആകർഷിക്കുകയും ചെയ്യുന്ന മറീനയിൽ ഒരു സൗന്ദര്യാത്മക പ്രവേശന കവാടവും പദ്ധതിയിലുണ്ട്. ബോട്ട് ജെട്ടി മേൽക്കൂരയുമായി ഇഴ ചേർന്നിരിക്കും.
അതിഥികൾക്കും സന്ദർശകർക്കും വിനോദവും സാംസ്കാരിക അനുഭവങ്ങളും ആസ്വദിക്കാൻ അനുവദിക്കുന്ന സജീവമായ ഒരു നടപ്പാതയും മറീനയിലുണ്ടാകും. വർഷം മുഴുവനും ഇവന്റുകൾ, കലാപരിപാടികൾ, തത്സമയ പ്രകടനങ്ങൾ എന്നിവ ഹോസ്റ്റ് ചെയ്യുന്നതായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ വ്യതിരിക്തമായ ഷോപ്പുകളും റസ്റ്റാറന്റുകളും ഇതിലുൾപ്പെടുന്നു. ആഴക്കടലിനെക്കുറിച്ച് പഠിക്കുന്നതിനായി ഒരു നൂതന ഗവേഷണ കേന്ദ്രവും ലോകോത്തര ബോർഡിംഗ് സ്കൂളും പദ്ധതിയിലുണ്ട്. പര്യവേക്ഷണം, നവീകരണം, പഠന സംവിധാനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ജാമേറിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. സമുദ്ര ശാസ്ത്ര ഗവേഷണത്തിനുള്ള ഒരു പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയിൽ നിയോമിന്റെ സ്ഥാനം ഉറപ്പിക്കുന്നു. അന്താരാഷ്ട്ര ബോർഡിംങ് സ്കൂൾ ലോകമെമ്പാടുമുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.