സൗദിയിൽ രാജ്യാന്തര ബസുകൾക്ക് പുതിയ നിയമം
text_fieldsറിയാദ്: രാജ്യാന്തര ബസ് സർവിസുകൾക്കുള്ള പുതിയ നിയമാവലി പൊതുഗതാഗത അതോറിറ്റി നടപ്പാക്കിത്തുടങ്ങി.
സൗദിയിൽനിന്ന് രാജ്യാന്തര സർവിസ് നടത്തുന്നതും രാജ്യത്തെ റൂട്ടുകൾ വഴി കടന്നുപോകുന്നതുമായ ബസുകൾ പുതിയതായിരിക്കണം എന്നാണ് പുതിയ വ്യവസ്ഥകളിൽ ഒന്ന്. 10 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാവാൻ പാടില്ല.
സൗദിയിലും വിദേശ രാജ്യങ്ങളിലും മുമ്പ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി രജിസ്റ്റർ ചെയ്ത ബസുകൾ രാജ്യാന്തര സർവിസുകൾക്ക് ഉപയോഗിക്കാൻ പാടില്ല. ബസ് ഡ്രൈവറും അസി. ഡ്രൈവറും മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന് സ്ഥിരീകരിക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാവണമെന്നതാണ് മറ്റൊരു നിയമം. അംഗീകൃത പ്രഥമശുശ്രൂഷ പരിശീലന കോഴ്സ് ഇവർ പൂർത്തിയാക്കണം. യാത്രക്കിടെ യാത്രക്കാർക്ക് വൈദ്യപരിചരണം ആവശ്യമായി വരുന്നപക്ഷം പ്രഥമശുശ്രൂഷ നൽകാൻ ഡ്രൈവറോ അസി. ഡ്രൈവറോ പ്രായോഗിക പരിശീലനം നേടിയിരിക്കണം. അതിനായി പൊതുഗതാഗത അതോറിറ്റി നിർണയിക്കുന്ന മെഡിക്കൽ ടെസ്റ്റും പ്രഫഷനൽ യോഗ്യത ടെസ്റ്റും മറ്റു പരിശീലനങ്ങളും വിജയിക്കണമെന്നതും നിർബന്ധമാണ്.
രാജ്യാന്തര സർവിസിന് ഉപയോഗിക്കുന്ന ബസുകൾ രജിസ്റ്റർ ചെയ്ത രാജ്യത്തേക്ക് സൗദിയിൽനിന്ന് തിരിച്ചുപോകുമ്പോൾ പൊതുഗതാഗത കേന്ദ്രങ്ങളിൽനിന്നാണ് യാത്രക്കാരെ കയറ്റേണ്ടത്.
പൊതുഗതാഗത കേന്ദ്രങ്ങളില്ലാത്ത നഗരങ്ങളിൽ പൊതുഗതാഗത അതോറിറ്റി അംഗീകാരമുള്ള പ്രാദേശിക ഏജൻറും ഓഫിസും വഴിയായിരിക്കണം യാത്രക്കാരെ കയറ്റേണ്ടതെന്നും പുതിയ നിയമാവലിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.