സൗദി സ്വകാര്യ തൊഴിൽമേഖലക്ക് താങ്ങായി പുതിയ നിയമം
text_fieldsസൗദി മാനവവിഭവ ശേഷി മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി
ജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ വിപണിക്ക് ഗുണകരമാവും വിധം തൊഴിൽ നിയമത്തിൽ പരിഷ്കാരം. ഏതൊക്കെയാണ് ഇനി നിയമ ലംഘനങ്ങൾ എന്ന് വിശദമാക്കുന്ന പുതിയ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി നിയമ ലംഘനങ്ങൾ വ്യക്തമാക്കുന്ന പുതിയ പട്ടികക്ക് അംഗീകാരം നൽകി.
നിയമ ലംഘനം കണ്ടെത്തിയാൽ അതിെൻറ ഗൗരവം, തൊഴിൽ വിപണിയിൽ അതിെൻറ സ്വാധീനം, തൊഴിൽ സ്ഥാപനത്തിെൻറ വലുപ്പം എന്നിവ അടിസ്ഥാനമാക്കിയാണ് ഇനി സാമ്പത്തിക പിഴ നിശ്ചയിക്കുക. ഇതിനായി സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിക്കും. 51ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ 'എ' വിഭാഗത്തിലാണ്. 11 മുതൽ 50 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ 'ബി' കാറ്റഗറിയിലും 10ഉം അതിൽ താഴെയും തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ 'സി' വിഭാഗത്തിലുമായിരിക്കും.
ഈ ഓരോ കാറ്റഗറിക്കും വ്യത്യസ്തമായിരിക്കും പിഴ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആകർഷകമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും ഈ പരിഷ്കരണം സഹായിക്കും. നിയമലംഘനം കണ്ടെത്തി കുറ്റം ചുമത്തിയാൽ 60 ദിവസത്തിനുള്ളിൽ സ്ഥാപന ഉടമയ്ക്ക് എതിർ വാദം ഉന്നയിച്ച് പരാതി നൽകാം. മന്ത്രാലയം പുതുതായി ആരംഭിച്ച 'ഇലക്ട്രോണിക് ഒബ്ജക്ഷൻ സർവിസി'ലൂടെയാണ് പരാതി നൽകേണ്ടത്.
സ്വകാര്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കും താങ്ങായി ഏതാനും പാക്കേജുകൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തിയ ആദ്യ പരിശോധനാ വേളയിൽ പിടിക്കപ്പെട്ട ലംഘനങ്ങൾക്കുള്ള (കുറ്റങ്ങളുടെ എണ്ണം എത്രയായാലും) പിഴ തുകയിൽ 80 ശതമാനം കിഴിവ് നൽകും. നിയമലംഘനം പരിഹരിക്കുന്നതിനുള്ള സമയ പരിധി, സ്ഥാപന ഉടമ ആവശ്യപ്പെട്ടാൽ നീട്ടി നൽകും. ഓരോ ലംഘനത്തിനും, സൗദി പൗരനെ ജോലിക്ക് നിയമിക്കുന്നതിനുള്ള പ്രതിഫലമായ ഇളവ് 80 ശതമാനമായി ഉയർത്തും. സ്റ്റാർട്ടപ്പുകളെയും പുതിയ സംരംഭകരെയും സംബന്ധിച്ച് ആദ്യ വർഷം ശിക്ഷയുണ്ടാവില്ല. പകരം നിയമങ്ങൾ സംബന്ധിച്ച അവബോധവും മാർഗനിർദേശവും നൽകും. ഉപദേശവും മാർഗനിർദേശവും നൽകുന്നത് തുടരുകയും ചെയ്യും.
സ്വദേശിവത്കരണത്തോടുള്ള സ്ഥാപനങ്ങളുടെ പ്രതിബദ്ധത ഇലക്ട്രോണിക് രീതിയിൽ അളക്കുകയും നിർണയിക്കുകയും ചെയ്യുന്നതിന് 'ഖിവ' പോർട്ടലിൽ 'എൻറർപ്രൈസ് സൈറ്റ് മാനേജ്‌മെൻറ്' എന്ന സർവിസ് ഉൾപ്പെടുത്തും. പുതിയ മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും വിപണിയുടെ ആവശ്യകതകൾ അനുസരിച്ച് ലംഘനങ്ങളുടെയും പിഴകളുടെയും ഷെഡ്യൂളുകൾ അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ തൊഴിൽ വിപണിയുടെ പരിഷ്കരണമാണ് ലക്ഷ്യം. സ്വകാര്യ വാണിജ്യ മേഖലയുടെ വികസനം, തൊഴിലുടമകൾക്ക് താങ്ങ് നൽകുക, തൊഴിലാളികൾക്ക് സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക, സ്വദേശിവത്കരണ പ്രക്രിയക്ക് ആവശ്യമായ സംഭാവന നൽകുക എന്നീ ലക്ഷ്യങ്ങൾക്കായി നിലവിലുള്ള സംവിധാനങ്ങൾ വികസിപ്പിക്കുകയും നിയന്ത്രണങ്ങൾ പരുവപ്പെടുത്തുകയാണ് ഉദേശിക്കുന്നത്. പരാതിപ്പെടുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് കഴിഞ്ഞ വർഷം ഒടുവിൽ മന്ത്രാലയം ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ് പുതിയ തീരുമാനം. സൗദി കൗൺസിൽ ഓഫ് ചേംബേഴ്സ് സ്വകാര്യ മേഖലയുമായി ഏകോപിച്ച് പൊതുജനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചാണ് തീരുമാനമെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.