പൊതുവിപണിയിൽ 'ഹലാൽ' ഭക്ഷണം മാത്രമെന്ന് അധികൃതർ
text_fieldsബുറൈദ: രാജ്യത്തെ പൊതുവിപണിയിൽ ലഭ്യമായ എല്ലാ ഭക്ഷണവും 'ഹലാൽ' ആണെന്നും അതിൽ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) വ്യക്തമാക്കി. ഉൽപന്നങ്ങളിൽ 'ഹലാൽ' സ്റ്റിക്കർ പതിക്കാൻ ഭക്ഷ്യക്കമ്പനികൾ ബാധ്യസ്ഥരാണോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അതോറിറ്റിയുടെ വിശദീകരണം. വിതരണംചെയ്യുന്ന ഭക്ഷണം ഹലാൽ ആണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം അതോറിറ്റിക്കുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും നിരീക്ഷിക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും അതോറിറ്റി അവലംബിക്കുന്നു. ഭക്ഷ്യവിഷബാധ ഏൽക്കുകയോ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ചും മായം കലർന്നതായും സംശയമുണ്ടാവുകയോ മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അതോറിറ്റി വിജിലൻസ് വിഭാഗത്തിന്റെ 'തയാഖത്ത്' പ്ലാറ്റ്ഫോം വഴി പൊതുജനങ്ങൾക്ക് പരാതി നൽകാമെന്നും എസ്.എഫ്.ഡി.എ വ്യക്തമാക്കി. ഗുണനിലവാരം, മരുന്നുക്ഷാമം തുടങ്ങിയ വിഷയങ്ങളിൽ മെഡിക്കൽ പ്രാക്ടിഷണർമാർ, ഫാർമസിസ്റ്റുകൾ, ആരോഗ്യസ്ഥാപനങ്ങൾ, കമ്പനികൾ എന്നിവക്കും അതോറിറ്റിയുടെ വിജിലൻസ് സംവിധാനം വഴി റിപ്പോർട്ട് നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.