ഒരു മനുഷ്യജീവൻ മുഴുവൻ മനുഷ്യരുടെയും ജീവന് തുല്യം -മുസ്തഫാ തൻവീർ
text_fieldsപ്രകൃതി ദുരന്തങ്ങൾ, ഇസ്ലാമിക പരിപ്രേക്ഷ്യം' എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ മുസ്തഫ തൻവീർ സംസാരിക്കുന്നു.
ജിദ്ദ: നിരപരാധിയായ ഒരു മനുഷ്യനെ വധിച്ചാൽ ലോകത്തെ മുഴുവൻ മനുഷ്യരെയും വധിച്ചതിനു തുല്യമാണെന്നും ഒരാളുടെ ജീവൻ രക്ഷിച്ചാൽ മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിച്ചതിനു തുല്യമാണെന്നുമുള്ള ഖുർആൻ വചനമാണ് ത്യാഗങ്ങൾ സഹിച്ചുകൊണ്ട് സന്നദ്ധ പ്രവർത്തനങ്ങൾക്കിറങ്ങാൻ എപ്പോഴും വിശ്വാസികൾക്ക് പ്രചോദനമെന്ന് മുസ്തഫാ തൻവീർ അഭിപ്രായപ്പെട്ടു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ 'പ്രകൃതി ദുരന്തങ്ങൾ, ഇസ്ലാമിക പരിപ്രേക്ഷ്യം' എന്ന വിഷയത്തിൽ വയനാടിനെ പിടിമുറുക്കിയ മഹാവിപത്തിന്റെ പശ്ചാത്തലത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ നിലനിൽപ്പിനുവേണ്ടി അല്ലാഹു ഈ ഭൂമി വളരെ അദ്ഭുതകരമായ രീതിയിൽ സംവിധാനിച്ചിട്ടുണ്ടെങ്കിലും അതിൽ ഒരിക്കലും അപകടങ്ങളുണ്ടാകില്ല എന്നർഥമില്ല.
ഈ നാട് നമ്മുടെ താൽക്കാലികയിടമാണെന്ന് നമ്മൾ പ്രവാസികൾ മനസ്സിലാക്കുന്ന പോലെ തന്നെ ഈ ഭൂമിയിലല്ല നമ്മുടെ സ്ഥിരവാസമെന്ന് മനുഷ്യരോർക്കാൻ വേണ്ടി ചിലപ്പോൾ നമുക്ക് പ്രയാസങ്ങളെയും നേരിടേണ്ടി വന്നേക്കാം. നമ്മൾ എത്ര നിസ്സാരരും നിസ്സഹായരുമാണ് എന്ന ബോധ്യപ്പെടുത്തൽ കൂടിയാണ് ഓരോ പ്രകൃതിദുരന്തങ്ങളും നമുക്ക് നൽകുന്നത്.
ഭൂമിയിൽ എത്രത്തോളം പ്രയാസങ്ങളാനുഭവിക്കുന്നുവോ അതിനനുസരിച്ച് മരണാനന്തരം കൂടുതൽ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്നവർ ഒരു പരിധിയിലതികം ഒന്നിലും വിഷമിക്കാൻ പാടില്ല. ദുഃഖങ്ങൾ വരുമ്പോൾ കരയുന്നത് മനസ്സിന്റെ കാരുണ്യമാണ് എന്നഭിപ്രായപ്പെട്ട പ്രവാചകൻ തന്നെ ആർത്തട്ടഹസിച്ച് വിലപിക്കുന്നതിന് അനുമതി നൽകിയിട്ടില്ല.
വയനാട്ടിലെ ദുരിത ബാധിതരെ ചേർത്തുപിടിക്കുകയും പ്രവർത്തനങ്ങളും പ്രാർഥനകളും അധികരിപ്പിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി. നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. നൗഫൽ കരുവാരക്കുണ്ട് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.