ഗസ്സയിലേക്ക് സഹായമെത്തിക്കാൻ വഴിതുറക്കൽ വെടിനിർത്തലിനുള്ള ഉപാധിയാക്കാനാവില്ല -സൗദി വിദേശകാര്യ മന്ത്രി
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ തുർക്കിയയിലെ അൻറാലിയയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
റിയാദ്: ഗസ്സയിലേക്ക് സഹായമെത്തിക്കാൻ വഴിതുറക്കലിനെ വെടിനിർത്തലുമായി ബന്ധിപ്പിക്കാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം വെള്ളിയാഴ്ച തുർക്കിയിലെ അൻറാലിയയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉപരോധിച്ച ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായത്തിന്റെ പ്രവേശനം ഇസ്രായേൽ തടഞ്ഞതിനാൽ ഗസ്സയിലേക്കുള്ള സഹായ പ്രവാഹം തടസ്സമില്ലാതെ ഉറപ്പാക്കാൻ സാധ്യമായ എല്ലാ സമ്മർദവും ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഹായം നൽകുന്നതിനെ വെടിനിർത്തലുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു.
ഗസ്സയിലെ സിവിലിയന്മാരിലേക്ക് സഹായം തടസ്സമില്ലാതെയും മതിയായ അളവിലും എത്തുന്നുവെന്ന് ഉറപ്പാക്കണം. ഇതിന് എല്ലാ സമ്മർദവും ചെലുത്തേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫലസ്തീനികളുടെ ഒഴിഞ്ഞുപോകണമെന്നതടക്കമുള്ള എല്ലാ നിർദേശങ്ങളും സൗദി തള്ളിക്കളയുന്നു. ഗസ്സയിലെ നിവാസികൾ ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളില്ലാതെ പ്രയാസപ്പെടുകയാണ്. ഗസ്സയിലെ വെടിനിർത്തൽ ചർച്ചകളെ തന്റെ രാജ്യം പിന്തുണക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിനിർത്തൽ ചർച്ചകളുടെ ചട്ടക്കൂടിനുള്ളിൽ നടത്തിയ ഈജിപ്ഷ്യൻ, ഖത്തർ ശ്രമങ്ങളെ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.