മസ്ജിദുന്നബവിയിൽ ഇഫ്താറിന് പ്രതിദിനം 15 ലക്ഷത്തിലധികം ഈത്തപ്പഴം
text_fieldsമസ്ജിദുന്നബവിയിലെ ഇഫ്താർ
മദീന: മസ്ജിദുന്നബവിയിലെ ഇഫ്താറിന് പ്രതിദിനം വിതരണം ചെയ്യുന്നത് 15 ലക്ഷത്തിലധികം ഈത്തപ്പഴം. മക്കയിലെ മസ്ജിദുൽ ഹറാമിലെ ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ കഴിഞ്ഞാൽ പ്രവാചക പള്ളിയായി അറിയപ്പെടുന്ന മദീനയിലെ മസ്ജിദുന്നബവിയിലാണ് രണ്ടാമത്തെ ഏറ്റവും വലിയ നോമ്പുതുറ നടക്കുന്നത്. ഇവിടെ ഇഫ്താറിന് വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിയിൽ ഏഴ് ഈത്തപ്പഴങ്ങളടങ്ങിയ ഒരു പാക്കറ്റ് കൂടിയുണ്ടാവും. വിശ്വാസികൾ നോമ്പുതുറക്കാൻ ഈ ഈത്തപ്പഴമാണ് ഉപയോഗിച്ചുവരുന്നത്.
വ്യത്യസ്ത തരം ഈത്തപ്പഴങ്ങളാണ് ഇങ്ങനെ നൽകുന്നത്. മദീനയിലെ ഈത്തപ്പഴ തോട്ടങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന വിവിധതരം ഈത്തപ്പഴങ്ങളാണ് ഇവയിൽ കൂടുതലും. അജ്വ, റുത്താന, അൻബറ, സഫാവി, സഖീ, ബർണി അൽ മദീന, ബർണി അൽ ഐസ്, ബൈദ അൽ മഹ്ദ്, അൽ മബ്രൂം, അൽ ഹില്യ, അൽ ജുബൈലി, അൽ ലബ്ബാന, അൽ മഷ്റൂഖ്, അൽ മജ്ദൂൽ, അൽ റബിയ, അൽഷലബി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നവയാണ് ഇവ.
മദീന മേഖലയിലെ ഈത്തപ്പഴങ്ങൾ ചരിത്രപ്രസിദ്ധമാണ്. വലിയ പൈതൃകം പേറുന്നവയാണ് ഇവ. വിവിധ ഫാമുകൾ, പൂന്തോട്ടങ്ങൾ, തെരുവുകൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാമുള്ള ഈന്തപ്പനകളിൽനിന്നാണ് വൈവിധ്യമാർന്ന ഈത്തപ്പഴങ്ങൾ ലഭിക്കുന്നത്. മദീന മേഖലയിലെ ആകെ ഈന്തപ്പനകളുടെ എണ്ണം 70 ലക്ഷത്തിലധികമാണ്. 29,000 ഫാമുകളിൽനിന്നായി 3,40,000 ടൺ ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നു.
സൗദി അറേബ്യയിലെ മൊത്തം ഈത്തപ്പഴ ഉൽപാദനത്തിന്റെ 18 ശതമാനം മദീനയിൽനിന്നുള്ളതാണ്. മേഖലയിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഈത്തപ്പഴങ്ങൾ നേരിട്ട് പ്രാദേശിക വിപണിയിൽ വിൽക്കുകയോ സംഭരിക്കുകയോ ചെയ്യുന്നു.
ചില സംസ്കരണ വ്യവസായ ശാലകളിലും ഇവ ഉപയോഗിക്കുന്നു. ഈത്തപ്പഴം പാക്ക് ചെയ്യാനും സംസ്കരിക്കാനുമായി 44 ഫാക്ടറികൾ തന്നെ മദീന മേഖലയിൽ നിലവിലുണ്ട്. ഉപഭോക്താക്കൾക്ക് മികവുറ്റ ഈത്തപ്പഴവിഭവങ്ങൾ നൽകാൻ എല്ലാവിധ ഒരുക്കവും പൂർത്തിയാക്കാൻ അധികൃതർ ആവശ്യമായ പ്രോത്സാഹനങ്ങളും നൽകി വരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.