യാംബുവിലെ കോൺസുലാർ സന്ദർശനം: തിരക്കിൽ വലഞ്ഞ് പ്രവാസികൾ
text_fieldsയാംബുവിലെ കോൺസുലാർ സന്ദർശന വേളയിൽ രാത്രി വൈകിയും സേവനത്തിനായി കാത്തു നിൽക്കുന്ന പ്രവാസി ഇന്ത്യക്കാർ
യാംബു: പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച യാംബുവിലെത്തിയെങ്കിലും പ്രവാസികൾ തിരക്കിൽ വലഞ്ഞു. മണിക്കൂറുകൾ കഴിഞ്ഞാണ് പലർക്കും സേവനം ലഭിച്ചത്. പാസ്പോർട്ട് പുതുക്കാൻ രാവിലെ എത്തിയ കുടുംബങ്ങളും വ്യക്തികളും വൈകും വരെ കാത്തു നിൽക്കേണ്ടി വന്നു. റമദാനായതിനാൽ കൂടുതൽ പ്രയാസമായെന്നാണ് ആക്ഷേപം. എല്ലാ പ്രവൃത്തി ദിവസവും പാസ്പോർട്ട് പുതുക്കാൻ കഴിയുന്ന കേന്ദ്രം യാംബു മേഖലയിൽ വേണമെന്ന നേരത്തേയുള്ള ആവശ്യം വീണ്ടും ശക്തമായി.
യാംബുവിൽ പാസ്പോർട്ട് സേവ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന 'വേഗ'ഓഫിസ് 2021 ജനുവരിയിൽ അടച്ചു പൂട്ടിയതോടെ ഇടവിട്ട മാസങ്ങളിലെ കോൺസുലാർ സന്ദർശനമാണ് പ്രവാസി ഇന്ത്യക്കാർക്കുള്ള ആശ്രയം. അല്ലെങ്കിൽ ജിദ്ദയിലോ മദീനയിലോ നേരിട്ടെത്തി അപേക്ഷ നൽകണം. വ്യവസായ നഗരമായ യാംബുവിലെ നൂറു കണക്കിന് പ്രവാസികളുടെ കാര്യം 'ഗൾഫ് മാധ്യമം'റിപ്പോർട്ട് ചെയ്തിരുന്നു.
റമദാനായതിനാൽ ഈ സന്ദർശനത്തിൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാൽ സേവനം പൂർത്തിയാക്കാൻ വൈകി. ഇത് നിരവധി പേർക്ക് ദുരിതമായി. അടുത്ത കോൺസുലാർ സന്ദർശന വേളയിൽ കൂടുതൽ സംവിധാനങ്ങളോടെ സേവനം നൽകാൻ നടപടി സ്വീകരിക്കുമെന്ന് വി.എഫ്.എസുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
യാംബുവിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് പുറമെ ഉംലജ്, അൽ റൈസ്, ബദ്ർ, റാബിഖ് എന്നിവിടങ്ങളിൽ നിന്നും ധാരാളം പേർ അപേക്ഷിക്കാനുംഅറ്റസ്റ്റ് ചെയ്യിപ്പിക്കാനും എത്താറുണ്ട്. എല്ലാ ദിവസവും പാസ്‌പോർട്ടിന് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞാൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ബദൽ സംവിധാനം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് യാംബുവിലെ ഇന്ത്യൻ പ്രവാസികൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.