റമദാൻ; മക്കയിലെ പൊതുസുരക്ഷ, ട്രാഫിക് ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsറമദാൻ പ്രമാണിച്ചുള്ള മക്കയിലെ പൊതുസുരക്ഷ, ട്രാഫിക് ഒരുക്കങ്ങൾ പൊതുസുരക്ഷമേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പരിശോധിക്കുന്നു
മക്ക: റമദാൻ മാസത്തിൽ ഭക്തരുടെ തിരക്കുവർധിക്കുന്നത് കണക്കിലെടുത്ത് മക്ക ഹറമിലെ സുരക്ഷാപദ്ധതികളുടെ ഒരുക്കം പൂർത്തിയായി.
തീർഥാടകർക്കും സന്ദർശകർക്കും ആശ്വാസത്തോടും സമാധാനത്തോടും അവരുടെ ആരാധനകൾ നിർവഹിക്കുന്നതിന് സൗകര്യവും സംരക്ഷണവും ഒരുക്കാൻ വിപുലമായ പദ്ധതികളാണ് വിവിധ സുരക്ഷാവകുപ്പുകൾക്ക് കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്.
പൊതുസുരക്ഷാ, ട്രാഫിക് വകുപ്പുകളുടെ സജീകരണങ്ങളെല്ലാം പൊതുസുരക്ഷ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പരിശോധിച്ചു. ഉംറ സുരക്ഷാസേനാ കമാൻഡറുടെയും ഫീൽഡ് കമാൻഡർമാരുടെയും സാന്നിധ്യത്തിൽ സംഘടിപ്പിച്ച മോക്ഡ്രിൽ തത്സമയ പ്രകടനങ്ങളും മേധാവി സസൂക്ഷ്മം വീക്ഷിച്ചു.
ഹറമിനുള്ളിലെ വഴികളിലെയും പുറത്തെ മുറ്റങ്ങളിലെയും സുരക്ഷാക്രമീകരണങ്ങൾ അദ്ദേഹം പരിശോധിക്കുകയും സുരക്ഷാപദ്ധതികൾ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും വിലയിരുത്തി.
ഉംറ സുരക്ഷാസേനാ മേധാവികളുടെ സാന്നിധ്യത്തിൽ തീർഥാടകർക്ക് അവരുടെ ആരാധനകൾ ആശ്വാസത്തോടും സമാധാനത്തോടും നിർവഹിക്കുന്നതിനുള്ള സുരക്ഷ, ട്രാഫിക് പദ്ധതികൾ പൊതുസുരക്ഷ മേധാവി അവലോകനം ചെയ്തു.
സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദിയ)യുമായി ഏകോപിപ്പിച്ചാണ് മക്കയിലെ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന കാമറകൾ ജനത്തിരക്കും ആളുകളുടെ പെരുമാറ്റവും സൂക്ഷ്മമായി പിടിച്ചെടുത്ത് വിശകലനം ചെയ്യും. ഇത് ക്രൗഡ് മൂവ്മെന്റ് മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
അൽനൂരിയ, ശറായ എന്നിവിടങ്ങളിലും വാഹനങ്ങൾ പിടിച്ചിടുന്ന മറ്റു സ്ഥലങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് പതിവാണ്. അത്തരം സാഹചര്യങ്ങളിലും ആളുകളുടെ സുഗമമായ പ്രവേശനവും പുറത്തുകടക്കലും സഞ്ചാരവും ഉറപ്പാക്കാൻ ഇതിന് കൃത്യമായ സുരക്ഷയും ട്രാഫിക് പ്ലാനുകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുഗതാഗത സ്റ്റേഷനുകൾ ട്രാഫിക് പദ്ധതിയുടെ വിജയത്തിന് ആവശ്യമായ ഒന്നാണ്. സെൻട്രൽ ഏരിയയിലെ തിരക്ക് ഒഴിവാക്കാൻ ഇത് സഹായിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.