ബിനാമി ഇടപാട്: സൗദി വനിതക്കും സിറിയക്കാരനായ ഭർത്താവിനും ശിക്ഷ
text_fieldsമുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ജീസാൻ മേഖലയിലെ സ്ഥാപനം പരിശോധിക്കുന്നു
ജിദ്ദ: ബിനാമി വാണിജ്യ ഇടപാടിന് സ്വന്തം സ്ഥാപനം വഴി സൗകര്യംചെയ്തുകൊടുത്ത സൗദി വനിതക്കെതിരെ വാണിജ്യ മന്ത്രാലയത്തിന്റെ ശിക്ഷാനടപടി. സൗദിയിൽ താമസക്കാരനും സിറിയൻ പൗരനുമായ ഭർത്താവിന് സ്വന്തം സ്ഥാപനത്തിലൂടെ ബിനാമി വ്യാപാര ഇടപാട് നടത്താൻ സൗകര്യമൊരുക്കി എന്നാണ് സ്വദേശി വനിതക്കെതിരായ കേസ്. റിയാദിലെ കരാർ സ്ഥാപനത്തിൽനിന്ന് ബിനാമി ഇടപാടുകളെ സംബന്ധിച്ച റിപ്പോർട്ട് മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.
അന്വേഷണത്തിൽ സ്വദേശി സ്ത്രീയുടെ വിദേശിയായ ഭർത്താവ് തന്റെ ബന്ധുക്കളിൽ ഒരാളെ സ്ഥാപന നടത്തിപ്പിൽ പങ്കാളിയാക്കിയതായി കണ്ടെത്തി. സ്ഥാപനത്തിന്റെ ബിസിനസ് നടത്തിപ്പ് ബന്ധുവായ ബിനാമിക്കാരനായിരുന്നു. സ്വദേശി സ്ത്രീയുടെ പേരിലാണ് സ്ഥാപനത്തിന്റെ ലൈസൻസും മറ്റു രേഖകളുമെങ്കിലും അതിന്റെ ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങളെക്കുറിച്ച് ഒന്നും സ്ത്രീക്ക് അറിയില്ലെന്നും വ്യക്തമായി.
തുടർന്ന് ബിനാമിവിരുദ്ധ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് മൂന്നു പ്രതികളെയും കോടതിക്ക് കൈമാറി. ഓരോരുത്തർക്കും ആറു മാസം തടവും 60,000 റിയാൽ പിഴയും റിയാദിലെ ക്രിമിനൽ കോടതി ശിക്ഷയായി വിധിച്ചു. പ്രതികളുടെ ചെലവിൽ ശിക്ഷാനടപടി പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പിഴക്കു പുറമേ, സ്ഥാപനം അടച്ചുപൂട്ടൽ, വാണിജ്യ രജിസ്റ്റർ റദ്ദാക്കൽ, വാണിജ്യ പ്രവർത്തനങ്ങളിൽനിന്ന് തടയൽ, സകാത്, ഫീസ്, നികുതികൾ എന്നിവ ശേഖരിക്കൽ എന്നിവക്കും കോടതി നിർദേശിച്ചിട്ടുണ്ട്. ബിനാമി ഇടപാട് നടത്തിയ വിദേശിയെ രാജ്യത്തുനിന്ന് നാടുകടത്തും. ഇയാൾ സൗദിയിലേക്ക് തിരികെ പ്രവേശിക്കുന്നതിൽ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കുന്നതിന് നിശ്ചയിച്ച സമയപരിധി തീർന്നതോടെ സൗദിയുടെ വിവിധ മേഖലകളിൽ വാണിജ്യമന്ത്രാലയത്തിന്റെ പരിശോധന തുടരുകയാണ്.
നിർമിതബുദ്ധി സാങ്കേതികവിദ്യകൾ, ഡേറ്റ-ഇൻഫർമേഷൻ അനാലിസിസ് എന്നിവയിലൂടെ ബിനാമി സ്ഥാപനങ്ങളെ നിയന്ത്രിക്കാനും പിടികൂടാനും 20 സർക്കാർ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ജീസാൻ മുനിസിപ്പാലിറ്റി പരിധിയിലെ വാണിജ്യസ്ഥാപനങ്ങളിൽ ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. സംശയാസ്പദമായ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുന്നത്.
ബിനാമി ഇടപാടുകൾ നിരീക്ഷിക്കുന്നതിന് ഫീൽഡ് പരിശോധന നടന്നുവരുന്നതായി ജീസാൻ മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാനും ബിനാമിവിരുദ്ധ സംവിധാനം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമാണ്.
ലംഘനം നിരീക്ഷിക്കാൻ പരിശോധന തുടരുമെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.