ഖസീം-മദീന വൈദ്യുതി പദ്ധതി പൂർത്തിയായി
text_fieldsബുറൈദ: സൗദി അറേബ്യയുടെ മധ്യ, പടിഞ്ഞാറൻ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം മെച്ചപ്പെടുത്തുന്ന ഖസീം-മദീന 380 കെ.വി ലൈൻ സ്ഥാപിക്കൽ പദ്ധതി പൂർത്തിയായി. രാജ്യത്തെ വൈദ്യുതി അനുബന്ധ കമ്പനികളിലൊന്നായ ഇലക്ട്രിസിറ്റി പ്രോജക്റ്റ്സ് ഡെവലപ്മെന്റ് കമ്പനിയാണ് 420 കിലോമീറ്റർ നീളമുള്ള ഈ പദ്ധതി പൂർത്തീകരിച്ചത്. സൗദിയിലെ ഏറ്റവും ദൈർഘ്യമുള്ള കെ.വി ലൈനാണിത്.
ജനങ്ങൾക്ക് വേണ്ടിയുള്ള വൈദ്യുതി സേവനം മുടങ്ങാതിരിക്കാനും പ്രദേശങ്ങൾക്കിടയിലുള്ള ഊർജ്ജ ശൃംഖല ശക്തിപ്പെടുത്തുന്നതിനും വൈദ്യുതി സ്ഥിരത വർധിപ്പിക്കുന്നതിനുമായി സൗദി ഇലക്‌ട്രിസിറ്റി കമ്പനി ആവിഷ്കരിച്ച സംരംഭങ്ങളുടെ ഭാഗമാണ് രാജ്യത്തെ ഏറ്റവും നീളമുള്ള ഈ കെ.വി ലൈൻ പദ്ധതി. നേരിട്ടുള്ള ഫൈബർ-ഒപ്റ്റിക് സാങ്കേതികത ഉപയോഗിച്ചിട്ടുള്ള കെ.വി ലൈനാണിത്. വൈദ്യുതി വിതരണത്തിനൊപ്പം ആശയവിനിമയ സംവിധാനങ്ങളെ ബന്ധിപ്പിക്കാനും ഈ ലൈനുകളെ ഉപയോഗപ്പെടുത്താനാവുമെന്ന് കമ്പനി സി.ഇ.ഒ മഹ്ദി അൽദോസരി പറഞ്ഞു.
ജനറേറ്റർ യൂനിറ്റുകളുടെ ഉയർന്ന കാര്യക്ഷമത, ഇരു പ്രദേശങ്ങളിലും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ആവശ്യാനുസസരണമുള്ള കൈമാറ്റം എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഖസീം, മദീന മേഖലകളിലെ പ്രധാന സബ്‌സ്റ്റേഷനുകളുടെ വിപുലീകരണവും ഇതോടൊപ്പം പൂർത്തിയായിട്ടുണ്ട്. സുഗമമായ രീതിയിൽ വൈദ്യുതി കൈമാറ്റം ചെയ്യാൻ ശൃംഖലയെ ഇത് പ്രാപ്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുണനിലവാരമുള്ള ഇത്തരം പദ്ധതികളിൽ പ്രവർത്തിക്കാൻ യോഗ്യതയും പ്രാപ്തിയുള്ള സ്വദേശികളുടെ തോത് 90 ശതമാനത്തിലധികമായി ഉയർന്നിട്ടുണ്ടെന്നും അൽദോസരി വിശദീകരിച്ചു. ഇതിൽ പ്രോജക്ട് മാനേജ്‌മെന്റിൽ യോഗ്യതാ പത്രം നേടിയവർ തന്നെ 42 ശതമാനം സ്വദേശികൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.