‘ഖിവ’ പോർട്ടലിൽ ഹിന്ദിയുൾെപ്പടെ ഇനി ആറു ഭാഷകൾ
text_fieldsയാംബു: സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ ലേബർ ഡിജിറ്റൽ സർവിസ് സംവിധാനമായ ‘ഖിവ’ പോർട്ടലിൽ ഇനി ആറു ഭാഷകൾ. നിലവിൽ അറബിക്, ഇംഗ്ലീഷ് ഭാഷകൾ മാത്രമാണുണ്ടായിരുന്നത്. പ്രവാസി തൊഴിലാളികൾക്ക് തങ്ങൾക്ക് പ്രാപ്യമായ ഭാഷകളിൽ സർവിസ് ഉപയോഗപ്പെടുത്താൻ ഹിന്ദി, ഉറുദു, ബംഗ്ല, ടഗലോഗ് (ഫിലിപ്പീൻസ്) എന്നീ ഭാഷകൾകൂടിയാണ് ഇപ്പോൾ ഖിവയിൽ ചേർത്തിരിക്കുന്നത്.
സൗദിയിലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നത് ഖിവ വഴിയാണ്. തൊഴിൽകരാറുകൾ ഡിജിറ്റൽ ഡോക്യുമെന്റ് ചെയ്യാനും ‘ഖിവ’ വഴി സാധിക്കുന്നു. പോർട്ടലിന്റെ സേവനങ്ങൾ ഘട്ടംഘട്ടമായി പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.
പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ്, രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് അവരുടെ സാലറി സർട്ടിഫിക്കറ്റ് എന്നിവ സൗജന്യമായി ഇതിനകം ഖിവ വഴി ലഭ്യമാണ്.
തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ മേഖല ഉറപ്പുവരുത്തുക, തൊഴിൽ സംബന്ധമായ കരാറുകളുടെ സേവനങ്ങൾ എളുപ്പമാക്കുക എന്നിവക്കുള്ളതാണ് ‘ഖിവ’ പോർട്ടൽ. തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിൽ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുക, ഉൽപാദനക്ഷമത വർധിപ്പിക്കുന്നവിധത്തിലുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക, തൊഴിൽ നിയമങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിക്കുന്നത് പരിശോധിക്കുക, തൊഴിൽകരാർ വിവരങ്ങളുടെ സാധുത ഉറപ്പാക്കുകയും തൊഴിൽ മേഖലയിലുണ്ടാവുന്ന തർക്കങ്ങളും പ്രശ്നങ്ങളും ലഘൂകരിക്കുക എന്നിവയും ഖിവ വഴി ഡിജിറ്റൽ ഡോക്യുമെന്റേഷൻ വഴി മന്ത്രാലയം ലക്ഷ്യമിടുന്നു.
പ്രവാസികൾക്ക് വിവിധഭാഷകളിൽ ആശയവിനിമയം നടത്താൻ കൂടി ഇപ്പോൾ ഖിവ വഴി കഴിയുന്നതിനാൽ തൊഴിലാളികൾക്ക് അവരുടെ തൊഴിൽ കരാർ ഡേറ്റയുടെ സാധുത പരിശോധിക്കാനും സുഗമമായി തൊഴിൽ സ്ഥാപനത്തിൽ സേവനം ചെയ്യാനും കഴിയും. തൊഴിലുടമയും തൊഴിലാളിയും പരസ്പരം അംഗീകരിക്കുന്നതോടെ മാത്രമേ തൊഴിൽ കരാർ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഡിജിറ്റൽ ഡോക്യുമെന്റേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുകയുള്ളൂ. തൊഴിൽ സംബന്ധമായി ശ്രദ്ധിക്കേണ്ടുന്ന വ്യവസ്ഥകളും ചട്ടങ്ങളും ഇനി ആറു ഭാഷകൾ വഴി ഖിവ പോർട്ടലിലൂടെ അറിയാൻ കഴിയുന്നുവെന്നത് സാധാരണക്കാരായ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഏറെ അനുഗ്രഹമാകും. 2019 ഏപ്രിൽ 23നാണ് ഈ പോർട്ടൽ ആരംഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.